Tuesday, September 4, 2007

മതപഠനവും പിന്നാക്കാവസ്ഥയും

കേരളത്തിലെ മുസ്ലിം ബുദ്ധിജീവികള്‍ ഗൌരവമായി ആലോചിക്കേണ്ട കാര്യങ്ങളാണ് മാത്ര്ഭൂമി ആഴ്ചപ്പതിപ്പില്‍ ‍[2007 ആഗസ്ത് 19] ശ്രീ അമ്മാര്‍ കീഴുപറമ്പ് എഴുതിയ ലേഖനത്തിലുള്ളത്.ലേഖകന്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപങ്ങള്‍ ഇവയാണ്:1.മതപഠനത്തിന് അമിതപ്രാധാന്യം നല്‍കിയിട്ടും മുസ്ലിം സമൂഹം ധാര്‍മ്മിക രംഗത്ത് ഇതര സമൂഹങ്ങളെ അപേക്ഷിച്ച് വളരെ മോശമായ നിലവാരം പുലര്‍ത്തുന്നു.2.മതപഠനം ഇല്ലാത്ത ഹിന്ദുക്കള്‍ക്കിടയില്‍ സ്നേഹം ദയ പരസ്പരബഹുമാനം തുടങ്ങിയ നന്മകള്‍ കൂടിയ അളവില്‍ കാണപ്പെടുന്നു.3.ഗ്രൂപ്പുകളായി തിരിഞ്ഞ് പോരടിക്കുന്ന മുസ്ലിംങ്ങളില്‍ ഈശ്വരഭക്തി പോലും കുറവാണ്.4.മതവിശ്വാസമില്ലാത്തവരും സാമൂഹ്യ നന്മകളില്‍ വ്യാപ്ര്തരായി ജീവിക്കുന്നുണ്ട്.5.നന്മതിന്മകളുടെ അടിസ്ഥാനം മതവിശ്വാസമല്ല.6.പ്രഭാതവേളയിലെ മദ്രസ പഠനം കുട്ടികളുടെ സ്കൂള്‍ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു.7.കുട്ടികളെക്കുറിച്ച് യാതൊന്നുമറിയാത്ത മന്ദബുദ്ധികളാണ് മദ്രസ അധ്യാപകരില്‍ അധികവും.8.കുട്ടികള്‍ക്കു മനസ്സിലാകാത്തതും അവര്‍ക്കാവശ്യമില്ലാത്തതുമായ കാര്യങ്ങളാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്.[ആര്‍ത്തവശുദ്ധി,ലൈംഗികബന്ധം മുതലായവ ഉദാഹരണം] 9.മദ്രസാ പഠനം അവധിദിവസങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണം.10.അന്യ മതക്കാരെല്ലാം നരകത്തിലാണെന്നും മറ്റും കുട്ടികളെ പഠിപ്പിക്കുന്നതിനാല്‍ അവരില്‍ വര്‍ഗീയ ചിന്ത നാമ്പിടുന്നു.11.മതപഠനക്രമവും പാഠ്യപദ്ധതിയും ശാസ്ത്രീയമായി പരിഷ്കരിക്കണം.

10 comments:

Sanal Kumar Sasidharan said...

സുഹൃത്തേ ചിന്തകള്‍ ഉണ്ടാകുമ്പോള്‍ തന്നെ അത് എത്തേണ്ടിടത്ത് എത്തുന്നതിനു മുന്‍പേ പൊലിഞ്ഞു പോകുന്നു എന്നതാണ് ദു:ഖകരമായ സത്യം.ഇവിടെ സൌദി അറേബ്യയിലെ ഒരു ചെറിയ ഉദാഹരണം പറയാം.ഞാന്‍ സ്ഥിരമായി മാതൃഭൂമി വാങ്ങിക്കുന്നവനാണ്.മുടങ്ങാതെ കിട്ടുന്നതിനു കടയില്‍ 10 റിയാല്‍ അഡ്വാന്‍സു കോറ്റുത്തിട്ടുണ്ട്.പക്ഷേ എല്ലാ ലക്കവും എന്തെങ്കിലും കീറിയെടുത്തേ കിട്ടാറുള്ളു.സെന്‍സറിംഗ് ആണുപോലും.പക്ഷേ നിങ്ങള്‍ ചൂണ്ടിക്കാട്ടിയ ലക്കം എന്റെ കയ്യില്‍ കിട്ടിയപ്പോള്‍ അതില്‍ വിലപ്പെട്ട അഞ്ചുപുറങ്ങള്‍ ഇല്ലായിരുന്നു.ഈ ലേഖനം വന്ന അവസാനത്തെ പുറം കൂടിക്കീറിയാല്‍ വാരികതന്നെ കുത്തറ്റുപോകും എന്നുള്ളതുകൊണ്ട് അതുമാത്രം നിലനിര്‍ത്തിയിട്ടുണ്ടായിരുന്നു.എന്തിന് ഈ അഞ്ചുപുറങ്ങള്‍ കീറി എന്ന ചോദ്യത്തിന് ഉത്തരം തരാന്‍ അതുമാത്രം മതിയായിരുന്നു.അതില്‍ ലൈം‌ഗീകമായതൊ ദൈവനിഷേധമായതോ ഉണ്ട് എന്നതല്ല കാരണം.മാമൂലുകള്‍ക്കെതിരെ അത് ശബ്ദമുയര്‍ത്തുന്നു എന്നതായിരുന്നു.വളരെ ദു:ഖം തോന്നുന്നു ആരെ ഉണര്‍ത്താന്‍ വേണ്ടിയാണോ ഇത്തരം ശബ്ദങ്ങള്‍ ഉയരുന്നത് അത് അവരിലെത്തുന്നതിനു മുന്‍പ് തടയണം എന്നു വ്യഗ്രതപ്പെട്ടു നടക്കുന്ന ഒരു കൂട്ടരുണ്ട് അവരാണ് എല്ലാ പുരോഗതിയേയും തടഞ്ഞു നിര്‍ത്തുന്നത്.കഴിയുമെങ്കില്‍ ആ ലേഖനം ഒന്നു സ്കാന്‍ ചെയ്തയച്ചുതരാമോ?

ea jabbar said...

സൌദിയില് ഇത്തരം സെന്സരിങ് പണിയൊക്കെ ചെയ്തു കൊടുക്കുന്നത് നമ്മുടെ നാട്ടുകാര്‍ തന്നെയായിരിക്കുമല്ലോ.
അവരുടെ ജനാധിപത്യ ബോധത്തെ ക്കുറിച്ച് എന്തു പറയാനാ......!

Unknown said...

ഓ.ടോ. ആണോ എന്നറിയില്ല.

സനാതനാ,

സൌദിയില്‍ മാതൃഭൂമി അതിന്റെ ഉള്ളടക്കമറിഞ്ഞു കീറണമെങ്കില്‍ മലയാളികളാരെങ്കിലും തന്നെയാവണമല്ലോ. അതോ പടം കണ്ടു കീറിയതോ എന്തോ? ചില പടങ്ങളൊക്കെ കണ്ടാല്‍ കേരളത്തിലാണെങ്കിലും ആളുകള്‍ കീറിപ്പോകും.

സൌദിയില്‍ വച്ചു തന്നെ പറ്റിയ ഒരു അബദ്ധം ഒരു “മുന്‍-വിദേശമലയാളി(?)“ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌. അത്യാവശ്യം ചില സാധനങ്ങളൊക്കെ ആലുക്കാസ്‌ ജൂവല്ലറിയുടെയോ മലബാര്‍ ഗോള്‍ഡിന്റെയോ മറ്റോ ഒരു വലിയ “ബിഗ് ഷോപ്പ”റില്‍ ആണ് പുള്ളിക്കാരന്‍ പിടിച്ചിരുന്നത്‌. ചെന്നിറങ്ങിയപാടെ ചെക്കിങ്ങിനിടയില്‍ ആ കവറിലേക്കൊരു നോട്ടം. നിറയെ സ്വര്‍ണ്ണമണിഞ്ഞ്‌ ഏതോ ഒരു മോഡല്‍. “ഹിന്ദു ഗോഡ്‌“ എന്നു പറയുന്നതും കേട്ടു - നിമിഷങ്ങള്‍ക്കകം കൂടു കീറി നാനാവിധം! സാധനങ്ങളൊക്കെ “ബംഗ്ലാദേശികള്‍ പെറുക്കിയെടുത്തു“(?) എന്നാണു പറഞ്ഞത്‌. ഏതെങ്കിലുമൊരു മലയാളിയെ ആ ഏരിയായില്‍ എവിടെയെങ്കിലും കണ്ടിരുന്നെങ്കില്‍, ഇതൊരു ജ്വല്ലറിയുടെ പേരാണെന്നൊന്നു പറഞ്ഞു കൊടുക്കൂ എന്നു പറഞ്ഞ്‌ താന്‍ കാലില്‍ വീണേനെ എന്നു പറഞ്ഞു അദ്ദേഹം. ആ കാര്യമൊക്കെ ഓര്‍ത്തു വിഷമിച്ചിരുന്ന സമയമായതുകൊണ്ട്‌, ഏതു ബംഗ്ലാദേശികള്‍? അവര്‍ക്കവിടെ എന്താണു ജോലി എന്നൊക്കെയുള്ള എന്റെ ചോദ്യങ്ങള്‍ ഞാന്‍ അടക്കി.

ഓ.ടോ. തന്നെ ആയിരുന്നു എന്നു തോന്നുന്നു. ആവോ?

Unknown said...

മുസ്ലീം ജനസാമാന്യത്തിന്റെ പിന്നോക്കവസ്ഥക്ക് അടിസ്ഥാന കാരണം മദ്രസ്സ പഠനം തന്നെയാണ് . സമുഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അവരെ അകറ്റുന്നതും ഇത് തന്നെ . ഇന്ന് മുസ്ലിം സമുദായത്തിന്റെ വോട്ട് വേണ്ടത് കൊണ്ട് എല്ലാ പാര്‍ട്ടികളും മുസ്ലീം സമൂഹം ഇന്നത്തെ അവസ്ഥയില്‍ തന്നെ തുടരണം എന്നാഗ്രഹിക്കുന്നു. മുസ്ലീം സമുദായത്തിന്റെ പിന്നോക്കാവസ്ഥയില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ആവശ്യം വോട്ടുകള്‍ മാത്രം !

ea jabbar said...

മുസ്ലിം പ്രീണനം നടത്തുന്ന രാഷ്ട്രീയക്കാര്‍ യഥാര്‍ഥത്തില്‍ മുസ്ലിം സമുദായം നന്നായിക്കാണാന്‍ ആഗ്രഹിക്കുന്നവരല്ല. ഈസമുദായത്തിലേക്കു കാറ്റും വെളിച്ചവും കടന്നു വരരുത് എന്നാശിക്കുന്നവരാണ്.
സമുദായത്തിലെ ഏറ്റവും പിന്തിരിപ്പന്മാരും യാഥാസ്ഥിതികരുമായ വിഭാഗങ്ങള്‍ക്കൊപ്പമാണു `വോട്ട്` എന്നു കണ്ട് അവരോടൊപ്പം കൂടുക എന്ന യുക്തിക്കപ്പുറം ഒരു സമുദായസ്നേഹവും അവര്‍ക്കില്ല. ബബരിമസ്ജിദ് സംഭവത്തിനു ശേഷം ഉല്പതിഷ്ണുക്കളും സ്വതന്ത്രചിന്തകരും ഉള്‍വലിയുകയും വികാരജീവികളായ മന്ദബുദ്ധികള്‍ സമുദായത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.

വിഷ്ണു പ്രസാദ് said...

മദ്രസാ പഠനത്തെ സംബന്ധിച്ച് ഇവിടെ എഴുതിയ മിക്ക കര്യങ്ങളോടും യോജിക്കുന്നു.ചര്‍ച്ച ചെയ്തിട്ട് ഒരു കാര്യവുമില്ല... :)

വിഷ്ണു പ്രസാദ് said...
This comment has been removed by a blog administrator.
Unknown said...

മദ്രസാ പഠനമാണ് മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥക്കു കാരണം എന്നത് തെറ്റായ ഒരു വസ്തുതയാണ്. മദ്രസാ സംവിധാനം സംഘടിതമായും വിപുലമായും നടത്തപ്പെടുന്നത് കേരളത്തില്‍ മാത്രമാണ്. ജബ്ബാറിന്റെ കുറിപ്പനുസരിച്ച്, മദ്രസകള്‍ താരതമ്യേന കുറവുള്ള മറ്റു സംസ്ഥാനങ്ങളില്‍ മുസ്ലിംകളുടെ അവസ്ഥ മെച്ചപ്പെടേണ്ടതാണല്ലോ. ഇന്ത്യയില്‍ ഏതു സംസ്ഥാനത്താണ് കേരളത്തിലേതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയില്‍ മുസ്ലിംകള്‍ ജീവിക്കുന്നത് എന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു. പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളില്‍, റിക്ഷ വണ്ടികള്‍ വലിക്കുന്ന ഒരേ ഒരു സമുദായമായി അവര്‍ വളര്‍ന്നിരിക്കുന്നു. മാത്രവുമല്ല, ബംഗാളിലെ ഈ സമൂഹത്തിന്റെ അവസ്ഥ, ഗുജറാത്തിനേക്കാള്‍ ശോചനീയമാണെന്ന് കണ്ടെത്തിയത്, ഏതെങ്കിലും ബി ജെ പി ക്കാരനല്ല, കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച കമ്മീഷനാണ്.

കേരളത്തില്‍ വിവിധ ഗ്രൂപ്പുകള്‍ നടത്തുന്ന പതിനയ്യായിരത്തോളം മദ്രസകള്‍ ഉണ്ടെന്നാ‍ണ് കണക്ക്.മദ്രസാ പഠനം വര്‍ഗീയത വളര്‍ത്തുമെന്നതും തെറ്റായ സംഗതിയാണ്. അങ്ങനെയെങ്കില്‍, ഇന്ത്യയി ഏറ്റവും കൂടുതല്‍ മുസ്ലിം വര്‍ഗീയ വാദികള്‍ ഉണ്ടാകേണ്ടത് കേരളത്തിലാണ്. കേരളത്തിലെ ഇതര സമുദായങ്ങളെ അപേക്ഷിച്ച്, ഏറ്റവും കുറഞ്ഞ തോതില്‍ സാമുദായിക ചിന്ത വെച്ചു പുലര്‍ത്തുന്ന ഒരു സമൂഹമായിട്ടാണ് കേരളത്തിലെ മുസ്ലിംകളെ എനിക്കു കാണാന്‍ കഴിഞ്ഞിട്ടുള്ളത്. മാത്രവുമല്ല, മറ്റു സംസ്ഥാനങ്ങളീലെയും രാജ്യത്തെയും മുസ്ലികളെ വച്ചു നോക്കുമ്പോള്‍ വളരെ സഹിഷ്ണുതയോടെ പെരുമാറുന്നവരായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്.
മദ്രസാ പഠനത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തേണ്ടടുണ്ട് എന്നു തന്നെയാണ് എന്റെയും അഭിപ്രായം. സയന്‍സും സാമൂഹ്യ പാഠവും ഒപ്പം ഭാഷാ പഠനവും ഉള്‍പ്പെടുത്തിയാല്‍ മദ്രസാ പഠനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുമെന്നു മാത്രമല്ല, മതേതര വിദ്യാഭ്യാസം ലഭ്യമാവുകയും ചെയ്യും.

myexperimentsandme said...

മഹിമ പറഞ്ഞതിനോട് യോജിക്കാനാണ് തോന്നുന്നത്. മദ്രസാ പഠനത്തെക്കാളുപരി പഠനം മദ്രസയില്‍ മാത്രമായി ഒതുങ്ങി പോവുന്നതാണോ ഒന്നുകൂടി പ്രധാനമായ കാരണം? കേരളത്തില്‍ പണ്ടുമുതല്‍‌ക്കേ മദ്രസാ പഠനങ്ങളുണ്ടല്ലോ. പക്ഷേ അതോടൊപ്പം തന്നെ അവരെല്ലാവരും തന്നെ പൊതുവിദ്യാഭ്യാസവും നേടിയിരുന്നു. അതാവാം കേരളത്തില്‍ സ്ഥിതിവിശേഷം വ്യത്യസ്ഥമാവാന്‍ കാരണം (മദ്രസാ പഠനങ്ങള്‍ ഓരോ പ്രദേശത്തും എങ്ങിനെയൊക്കെയാണെന്ന് എനിക്ക് വ്യക്തമായി അറിയില്ല).

മനുഷ്യ നന്മയെ കരുതിയുള്ള പഠനങ്ങളും വ്യാഖ്യാനങ്ങളുമാണ് നടത്തുന്നതെങ്കില്‍ മതപഠനം നടത്തണമെന്നുള്ളവര്‍ അത് നടത്തിയാലും കുഴപ്പമില്ല എന്നൊരു തോന്നല്‍. പ്രശ്‌നം ചിന്തകള്‍ സങ്കുചിതമായി പോകുന്നതാണ്. അത് മതപഠനം വഴി മാത്രമാവണമെന്നില്ല. കണ്ണൂരും മറ്റും അന്ധമായ രാഷ്ട്രീയ പാര്‍ട്ടി വിശ്വാസങ്ങള്‍ മൂലം മറ്റ് പാര്‍ട്ടികളിലുള്ളവരെ കൊന്നും കൊലവിളിച്ചും നടക്കുന്ന രാഷ്ട്രീയക്കാരില്ലേ. മറ്റുള്ളവരെയും നമ്മളെപ്പോലെതന്നെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ടല്ലേ അവിടെ മൂലകാരണം?

myexperimentsandme said...

നകുലന്‍, ഇനി മലയാളികള്‍ തന്നെയാണ് കീറിയതെങ്കില്‍ തന്നെയും അതിന് അവരെ എത്രമാത്രം കുറ്റപ്പെടുത്താം (കുറ്റപ്പെടുത്തണമെങ്കില്‍) എന്നറിയില്ല. കാരണം അവര്‍ ചെയ്യുന്നത് അവരോട് ചെയ്യാന്‍ പറഞ്ഞിരിക്കുന്ന ജോലിയാവാം. അവര്‍ അത് ചെയ്തില്ലെങ്കില്‍ വേറെ ഏതെങ്കിലും മലയാളി തന്നെ അവര്‍ക്കെതിരെ പരാതിപ്പെടുകയും മറ്റും ചെയ്തേക്കാം.

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.