Tuesday, March 31, 2009

പി.ഡി.പി. മതേതരമോ?

ഹമീദ്‌ ചേന്നമംഗലൂര്‍

കേ രളത്തില്‍ ഏകവ്യക്തികേന്ദ്രീകൃതമായ ഏതെങ്കിലും പാര്‍ട്ടിയുണ്ടെങ്കില്‍ അത്‌ പി.ഡി.പി.യാണ്‌. അബ്ദുനാസര്‍ മഅദനിയെ മൈനസ്‌ ചെയ്‌താല്‍ പിന്നെ പി.ഡി.പി.യില്ല. അതുകൊണ്ടുതന്നെ ആ പാര്‍ട്ടിയുടെ ഉള്ളറിയണമെങ്കില്‍ മഅദനിയില്‍ തുടങ്ങുകയും മഅദനിയില്‍ അവസാനിപ്പിക്കുകയും ചെയ്യേണ്ടിവരും. കൊല്ലൂര്‍ വിള മഅദനല്‍ ഉലൂം അറബികോളേജില്‍ മതപഠനം നടത്തിയ അബ്ദുന്നാസര്‍ എണ്‍പതുകളുടെ രണ്ടാംപാതിയില്‍ ഇസ്‌ലാം മതപ്രഭാഷകനായാണ്‌ രംഗപ്രവേശം ചെയ്‌തത്‌.
സംസ്ഥാന രാഷ്ട്രീയത്തില്‍ അദ്ദേഹം ശ്രദ്ധ നേടുന്നത്‌ തൊണ്ണൂറുകളുടെ ആദ്യത്തിലാണ്‌. 1991-ല്‍ മഅദനിയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക സേവാ സംഘം (ഐ.എസ്‌.എസ്‌.) നിലവില്‍ വന്നു. ആര്‍.എസ്‌.എസ്സിന്റെ മാതൃകയില്‍ രൂപകല്‌പന ചെയ്യപ്പെട്ട രണോത്സുകസംഘമായിരന്നു ഐ.എസ്‌.എസ്‌.
ആര്‍.എസ്‌.എസ്സിന്‌ ഗോള്‍വാള്‍ക്കറുടെ 'വിചാരധാര' ഉള്‍പ്പെടെയുള്ള പ്രത്യയശാസ്‌ത്ര രേഖകളുണ്ടായിരുന്നു. ഐ.എസ്‌.എസ്സിന്‌ ലിഖിത രേഖകള്‍ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. തീഷ്‌ണമായ മതതീവ്രവാദത്തിന്റെയും നഗ്‌നനമായ വര്‍ഗീയതയുടെയും ഭഷയില്‍ മഅദനി നടത്തിയ പ്രഭാഷണങ്ങളും അവയുടെ കാസറ്റുകളുമായിരുന്നു ഐ.എസ്‌.എസ്സിന്റെ പ്രത്യയശാസ്‌ത്ര മൂലധനം. പലസ്‌തീനും ബോസ്‌നിയയും അഫ്‌ഗാനിസ്‌താനുമുള്‍പ്പെടെയുള്ള സാര്‍വദേശീയ വിഷയങ്ങളും ബാബറി മസ്‌ജിദ്‌, മുസ്‌ലിം സ്വത്വം, വര്‍ഗീയകലാപങ്ങള്‍ തുടങ്ങിയ ദേശീയ വിഷയങ്ങളും ഐ.എസ്‌.എസ്സ്‌. മേധാവിയുടെ പ്രഭാഷണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടു. മുസ്‌ലിങ്ങളുടെ മതവികാരവും സമുദായഗര്‍വും ആളിക്കത്തിക്കുക എന്നതായിരുന്നു ഓരോ പ്രഭാഷണത്തിന്റെയും ഉദ്ദേശ്യം.
ലോകത്തിന്റെ പല ഭാഗങ്ങളിലുമെന്നപോലെ ഇന്ത്യയിലും 'ഇസ്‌ലാമിക സമൂഹം' ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു എന്ന്‌ ശക്തമായി പ്രചരിപ്പിക്കാനാണ്‌ ഐ.എസ്‌.എസ്‌. തലവന്‍ അഹോരാത്രം ശ്രമിച്ചത്‌. 'മനുഷ്യസമൂഹം' എന്ന ചിന്ത അദ്ദേഹത്തിന്റെ വിചാരവികാരങ്ങളില്‍ ഒരിക്കലും കടന്നുചെന്നില്ല. ഒരു തികഞ്ഞ വര്‍ഗീയവാദിക്ക്‌ മാത്രം ചേരുന്നതുപോലെ, സമൂഹത്തെ മുസ്‌ലിം/അമുസ്‌ലിം എന്നിങ്ങനെയാണ്‌ മഅദനി വര്‍ഗീകരിച്ചത്‌. നാം (മുസ്‌ലിങ്ങള്‍)/അവര്‍ (അമുസ്‌ലിങ്ങള്‍), ഞങ്ങള്‍ (മുസ്‌ലിങ്ങള്‍)/നിങ്ങള്‍ (അമുസ്‌ലിങ്ങള്‍) എന്നീ ദ്വന്ദ്വങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ നിരന്തരം ആവര്‍ത്തിക്കുന്നത്‌ കാണാം. ഓരോ മുസ്‌ലിമും 22 കാരറ്റ്‌ മുസ്‌ലിമാകണമെന്നും മുസ്‌ലിമാണെന്നു പറയുന്നതില്‍ അവര്‍ക്ക്‌ അഭിമാനം തോന്നണമെന്നും മഅദനി പലപ്പോഴും ഉണര്‍ത്തിയിട്ടുണ്ട്‌.
'ഗര്‍വ്‌ സെ ബോലോ ഹം ഹിന്ദുഹെ' (ഞങ്ങള്‍ ഹിന്ദുക്കളാണെന്ന്‌ അഭിമാനത്തോടെ പറയുക) എന്നതാണ്‌ ആര്‍.എസ്‌.എസ്സ്‌. ശാഖകളില്‍ മുഴങ്ങിപ്പോന്ന മുദ്രാവാക്യമെങ്കില്‍, 'ഞങ്ങള്‍ മുസ്‌ലിങ്ങളാണെന്ന്‌ അഭിമാനത്തോടെ പറയുക' എന്നതത്രേ ഐ.എസ്‌.എസ്‌. സാരഥി മുഴക്കിയ മുദ്രാവാക്യം. മുസ്‌ലിം സദസ്സിനെ സാക്ഷിനിര്‍ത്തി ''ഞാനും നിങ്ങളും മുസ്‌ലിങ്ങളാണ്‌, അതാണ്‌ നമ്മള്‍ തമ്മിലുള്ള ബന്ധം'' എന്നു പറയാനും അദ്ദേഹം മടിച്ചില്ല. ('ഡിസംബര്‍ ആറിന്‌ ആര്‌ മറുപടിപറയും?' എന്ന ഓഡിയോ കാസറ്റ്‌ ശ്രദ്ധിക്കുക.)
'ഞാനും നിങ്ങളും മനുഷ്യരാണ്‌, അതാണ്‌ നമ്മള്‍ തമ്മിലുള്ള ബന്ധം' എന്നോ 'ഞാനും നിങ്ങളും ഇന്ത്യക്കാരാണ്‌, അതാണ്‌ നമ്മള്‍ തമ്മിലുള്ള ബന്ധം' എന്നോ പറഞ്ഞുശീലിച്ചിട്ടില്ലാത്ത അബ്ദുന്നാസര്‍ മഅദനിയുടെ ഐ.എസ്‌.എസ്‌. മറ്റുചില വര്‍ഗീയ-തീവ്രവാദ സംഘടനകളോടൊപ്പം, 1992 ഡിസംബറില്‍ നിരോധിക്കപ്പെട്ടു. ആ സാഹചര്യത്തിലാണ്‌ 1993-ല്‍ പി.ഡി.പി. ഉദയം ചെയ്യുന്നത്‌. ഐ.എസ്‌.എസ്സിന്റെ എന്നപോലെ പി.ഡി.പി.യുടെയും പരമാചാര്യന്‍ മഅദനി തന്നെയായിരുന്നു. മുന്‍ സംഘടന നിരോധിക്കപ്പെട്ട പശ്ചാത്തലത്തില്‍ പുതിയ പാര്‍ട്ടിയുടെ മുഖം അല്‌പം മിനുക്കാന്‍ സംഘാടകര്‍ ശ്രദ്ധിച്ചു. 'മുസ്‌ലിം-ദളിത്‌-പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമന'മാണ്‌ പി.ഡി.പി.യുടെ ലക്ഷ്യം എന്ന്‌ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആ മുഖം മിനുക്കല്‍. 'അവര്‍ണര്‍ക്ക്‌ അധികാരം, പീഡിതര്‍ക്ക്‌ മോചനം' എന്ന മുദ്രാവാക്യവും പുതിയ സംഘടന ഉയര്‍ത്തി.
പക്ഷേ, കുപ്പി മാറിയെങ്കിലും വീഞ്ഞ്‌ പഴയതുതന്നെയായിരുന്നു. തകര്‍ക്കപ്പെട്ട ബാബറി മസ്‌ജിദ്‌ പൂര്‍വസ്ഥാനത്ത്‌ പൂര്‍വരൂപത്തില്‍ പുനര്‍നിര്‍മിക്കപ്പെടുന്നതുവരെ അടങ്ങിയിരിക്കാന്‍ മുസ്‌ലിങ്ങള്‍ക്കാവില്ലെന്നും ആ പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കാന്‍വരെ അവര്‍ തയ്യാറാകണമെന്നുമുള്ള ആഹ്വാനം യുദ്ധോത്സുക ശൈലിയില്‍ മഅദനി മുഴക്കിക്കൊണ്ടിരുന്നു.
മുസ്‌ലിം-ദളിത്‌-പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമായി ഉയര്‍ത്തിക്കാട്ടിയ പി.ഡി.പി. നേതൃത്വം മുസ്‌ലിം വൈകാരിക പ്രശ്‌നങ്ങള്‍ക്കപ്പുറം പോയില്ലെന്നത്‌ പ്രത്യേകം ശ്രദ്ധിക്കപ്പെടണം. ദളിത്‌-പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ചിലരെ പി.ഡി.പി.യില്‍ അംഗങ്ങളാക്കി എന്നത്‌ ശരിയാണ്‌. പക്ഷേ, അവരുടെ 'ഉന്നമന'ത്തിന്‌ മഅദനി കണ്ടെത്തിയ മാര്‍ഗം മതപരിവര്‍ത്തനമായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. പി.ഡി.പി.യുടെ മുന്‍ സംസ്ഥാന സെക്രട്ടറി എ.പി. കക്കാടിന്റെ വെളിപ്പെടുത്തല്‍ അതിലേക്കാണ്‌ വിരല്‍ചൂണ്ടുന്നത്‌.
മഅദനി പലരെയും മതംമാറ്റിയിട്ടുണ്ടെന്നും മാറുന്നവര്‍ക്ക്‌ ലക്ഷങ്ങള്‍ വാഗ്‌ദാനം ചെയ്‌തിരുന്നെന്നും കക്കാട്‌ പറയുന്നു. പട്ടികജാതിക്കാരനായ തന്നെപ്പോലുള്ളവരെ മതംമാറ്റി തീവ്രവാദത്തിലേക്ക്‌ ആകര്‍ഷിക്കുകയായിരുന്നു മഅദനിയുടെ ലക്ഷ്യം എന്നു വ്യക്തമാക്കുന്ന മുന്‍ സെക്രട്ടറി പി.ഡി.പി. ചെയര്‍മാന്റെ ഗൂഢലക്ഷ്യം മനസ്സിലാക്കി പലരും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചതായും വെളിപ്പെടുത്തുന്നുണ്ട്‌. കോയമ്പത്തൂര്‍ ജയിലിലായിരിക്കെപോലും മഅദനിയുടെ മുഖ്യപ്രവര്‍ത്തനം മതം മാറ്റലായിരുന്നു എന്നതിന്റെ തെളിവത്രേ ജയിലില്‍ കഴിഞ്ഞിരുന്ന മണിയുടെ മതപരിവര്‍ത്തനം. മണിയെ മഅദനി യൂസുഫാക്കി.
മതേതരമായി ചിന്തിക്കുന്ന ആരും ആളുകളെ മതംമാറ്റാന്‍ പോവില്ല. സ്വമതഗര്‍വും പരമതപുച്ഛവുമുള്ളവരും തന്റെ മതസമുദായം ബലപ്പെടുകയും അപരസമുദായം ക്ഷയിക്കുകയും ചെയ്യണമെന്നാഗ്രഹിക്കുന്നവരുമാണ്‌ മതംമാറ്റം പ്രോത്സാഹിപ്പിക്കുന്നത്‌. ഇത്തരം ഒരാളും അയാള്‍ നയിക്കുന്ന പാര്‍ട്ടിയും മതനിരപേക്ഷമാണെന്ന്‌ ആരും പറയില്ല. ഇടതുപക്ഷക്കാര്‍ തീരെ പറയില്ല. സി.പി.എം. തന്നെയാണ്‌ ഏറ്റവുംമികച്ച ഉദാഹരണം. 2002-ല്‍ ആ പാര്‍ട്ടിയുടെ മുഖപത്രം മഅദനിയെ 'മതഭീകരതയുടെ കോ-ഓര്‍ഡിനേറ്റര്‍' എന്നു വിലയിരുത്തുകയുണ്ടായി. (2002 ജനവരി 13 തൊട്ട്‌ 16 വരെയുള്ള തിയ്യതികളില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച 'മതഭീകരതയുടെ കേരളീയം' എന്ന പരമ്പര നോക്കുക.)
എന്നാലിപ്പോള്‍ സി.പി.എം. നേതൃത്വം പറയുന്നത്‌ മഅദനി മതനിരപേക്ഷ വാദിയും പി.ഡി.പി. മതനിരപേക്ഷ പാര്‍ട്ടിയുമാണെന്നാണ്‌. തെളിവായി മഅദനിയുടെ സാമ്രാജ്യത്വ വിരുദ്ധതയും വര്‍ഗീയ വിരുദ്ധതയും അവര്‍ നിരത്തുന്നു. ഇപ്പറഞ്ഞ രണ്ടും പുതിയ കാര്യങ്ങളല്ല. ഐ.എസ്‌.എസ്സിന്റെ കാലംതൊട്ടേ മഅദനി പലസ്‌തീന്‍ പ്രശ്‌നവും മറ്റും മുന്‍നിര്‍ത്തി കടുത്ത സാമ്രാജ്യത്വവിരുദ്ധ നിലപാട്‌ സ്വീകരിച്ചുപോന്നിട്ടുണ്ട്‌. ഭൂരിപക്ഷ വര്‍ഗീയതയുടെ നിശിത വിമര്‍ശകന്‍ എന്ന നിലയ്‌ക്കുള്ള 'വര്‍ഗീയ വിരുദ്ധത'യും പണ്ടേ മഅദനിക്കുണ്ട്‌.
ആ അര്‍ഥത്തില്‍ സാമ്രാജ്യത്വവിരുദ്ധതയും വര്‍ഗീയ വിരുദ്ധതയുമുള്ള മറ്റൊരു പ്രസ്ഥാനമാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ (എന്‍.ഡി.എഫ്‌.). അവരും ഭൂരിപത്ഥഗീയതയെയും സാമ്രാജ്യത്വത്തെയും കഠിനമായി എതിര്‍ക്കുന്നു. എന്നിട്ടും പോപ്പുലര്‍ ഫ്രണ്ടിനെ സി.പി.എം. കാണുന്നത്‌ മതനിരപേക്ഷ പ്രസ്ഥാനമായിട്ടല്ല, മതതീവ്രവാദ പ്രസ്ഥാനമായിട്ടാണ്‌. പി.ഡി.പി. ചില നിക്ഷിപ്‌ത താത്‌പര്യങ്ങള്‍ മുന്നില്‍വെച്ച്‌ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുന്നു എന്നതൊഴിച്ചാല്‍, ആ സംഘടനയും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ വ്യത്യാസമൊന്നുമില്ല എന്നതാണ്‌ വസ്‌തുത.
ജയില്‍ മോചിതനായശേഷം മഅദനി എന്‍.ഡി.എഫിന്റെ 'തേജസി'ന്‌ നല്‍കിയ അഭിമുഖം തന്നെയാണ്‌ അതിനുള്ള തെളിവ്‌. എന്‍.ഡി.എഫിനും പി.ഡി.പി.ക്കും യോജിക്കാവുന്ന പല മേഖലകളുമുണ്ടെന്നും അക്കാര്യത്തില്‍ ഐക്യത്തോടെ താന്‍ രംഗത്ത്‌ വരുമെന്നും മഅദനി പ്രസ്‌തുത അഭിമുഖത്തില്‍ വ്യക്തമാക്കിയത്‌ കാണാം. 'മുസ്‌ലിം ഐക്യം അനിവാര്യമായ ഘട്ടത്തിലാണ്‌ നാമുള്ളതെ'ന്നും പി.ഡി.പി. നേതാവ്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
ജനങ്ങളുടെ മതേതരമായ ഐക്യത്തെക്കുറിച്ചല്ല, മുസ്‌ലിങ്ങളുടെ ഐക്യത്തെക്കുറിച്ചാണ്‌ ഇവിടെ മഅദനി സംസാരിക്കുന്നത്‌. ഹിന്ദു ഐക്യത്തെക്കുറിച്ച്‌ വാചാലരാകുന്ന പ്രവീണ്‍ തൊഗാഡിയയെപ്പോലുള്ള നേതാക്കളെയും വി.എച്ച്‌.പി. പോലുള്ള സംഘടനകളെയും തീര്‍ത്തും ശരിയായി, വര്‍ഗീയ ഗണത്തില്‍പ്പെടുത്തുന്നവരാണ്‌ സി.പി.എമ്മുകാര്‍ ഉള്‍പ്പെടെയുള്ള എല്ലാ മതേതരവാദികളും. എങ്കില്‍ ഇപ്പോഴും മുസ്‌ലിം ഐക്യത്തെക്കുറിച്ച്‌ സംസാരിക്കുന്ന മഅദനിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും ഏത്‌ കള്ളിയിലാണ്‌ നമുക്ക്‌ ചേര്‍ക്കാനാവുക-വര്‍ഗീയക്കള്ളിയിലല്ലാതെ?

മാതൃഭൂമി 31-3-09

Saturday, March 28, 2009

ഇസ്ലാം എന്നാല്‍‍ സമാധാനം!

പാക്‌ പള്ളിയില്‍ ചാവേറാക്രമണം: 50 മരണം

ഇസ്‌ലാമാബാദ്‌: വടക്കു പടിഞ്ഞാറന്‍ പാകിസ്‌താനില്‍ അഫ്‌ഗാനിസ്‌താന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പള്ളിയില്‍ വെള്ളിയാഴ്‌ച പ്രാര്‍ഥനയ്‌ക്കിടെയുണ്ടായ ചാവേറാക്രമണത്തില്‍ 50 പേര്‍ മരിച്ചു. 70 പേര്‍ക്ക്‌ പരിക്കേറ്റു.

അഫ്‌ഗാന്‍ അതിര്‍ത്തിയില്‍നിന്ന്‌ 30 കിലോമീറ്റര്‍ മാത്രം അകലെ ഗോത്രവര്‍ഗ മേഖലയായ ഖൈബറിലെ ജംറുദ്‌ പട്ടണത്തില്‍ പോലീസും അര്‍ധസൈനിക വിഭാഗങ്ങളും സ്ഥാപിച്ച താത്‌കാലിക പള്ളിയിലാണ്‌ ആക്രമണം നടന്നത്‌. അഫ്‌ഗാനിസ്‌താനിലെ വിദേശ സൈനികര്‍ക്ക്‌ ആവശ്യമായ വസ്‌തുക്കള്‍ കൊണ്ടുപോകുന്ന പ്രധാന പാതയിലുള്ള ഈ പള്ളി ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു.

യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമ പുതിയ അഫ്‌ഗാന്‍ നയം പ്രഖ്യാപിക്കുന്നതിന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പാണ്‌ ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പള്ളിയില്‍ വെള്ളിയാഴ്‌ച പ്രാര്‍ഥന തുടങ്ങിയ ഉടനെയാണ്‌ ചാവേര്‍ പൊട്ടിത്തെറിച്ചത്‌. സ്‌ഫോടന സമയത്ത്‌ മുന്നൂറോളം പേര്‍ പള്ളിയിലുണ്ടായിരുന്നു. പോലീസും അര്‍ധസൈനികരും സര്‍ക്കാറുദ്യോഗസ്ഥരും ഇവരിലുള്‍പ്പെടുന്നു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്‌.

2008 സപ്‌തംബറില്‍ ഇസ്‌ലാമാബാദിലെ മാരിയറ്റ്‌ ഹോട്ടലിനു നേരെയുണ്ടായ ചാവേറാക്രമണത്തിനുശേഷം പാകിസ്‌താനില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്‌. അന്ന്‌ 60 പേരാണ്‌ മരിച്ചത്‌. താലിബാനും മറ്റു ഭീകര സംഘടനകള്‍ക്കും നേരേ നടത്തുന്ന സൈനികാക്രമണത്തിനുള്ള തിരിച്ചടിയാണ്‌ വെള്ളിയാഴ്‌ചത്തെ സ്‌ഫോടനമെന്ന്‌ സംശയിക്കുന്നതായി പാക്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പള്ളിക്കടുത്തുള്ള പോലീസ്‌ താവളം സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന്‌ ഭീകരര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി തദ്ദേശവാസികള്‍ അറിയിച്ചു. ഗോത്രവര്‍ഗ സേനകള്‍ തമ്മില്‍ തര്‍ക്കം പതിവായ പ്രദേശമാണ്‌ വടക്കുപടിഞ്ഞാറന്‍ പാകിസ്‌താന്‍.

[മാതൃഭൂമി]
28-3-2009

-----------------------------------------------------------------------
മകളുടെ കാര്യം നോക്കിക്കൊള്ളാമെന്ന്‌ സൂഫിയ മഅദനി വാക്ക്‌ നല്‍കി-ജബ്ബാര്‍

മംഗലാപുരം: മകളുടെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന്‌ സൂഫിയ മഅദനി വാക്ക്‌ നല്‌കിയിരുന്നതായി അബ്ദുള്‍ജബ്ബാര്‍ കര്‍ണ്ണാടകയിലെ പ്രത്യേക അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‌കി.

തീവ്രവാദ പരിശീലനത്തിന്‌ കശ്‌മീരിലേക്ക്‌ പോയ കേരള സംഘത്തെ നയിച്ച ആളാണ്‌ അബ്ദുള്‍ ജബ്ബാര്‍. പിന്നീട്‌ ഹൈദരബാദില്‍ വെച്ചാണ്‌ ഇയാള്‍ അറസ്റ്റിലായത്‌. ആന്ധ്ര പോലീസിന്റെ സഹായത്തോടെ കേരളത്തില്‍ നിന്നുള്ള പോലീസ്‌ സംഘമാണ്‌ ഒളിവില്‍ കഴിയുകയായിരുന്ന ജബ്ബാറിനെ പിടികൂടിയത്‌.

ബാംഗ്ലൂര്‍ സ്‌ഫോടന കേസ്സില്‍ നിര്‍ണ്ണായക പങ്ക്‌ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ്‌ കര്‍ണ്ണാടകയുടെ പ്രത്യേക പോലീസ്‌ സംഘം ജബ്ബാറിനെ ബാംഗ്ലൂരിലേക്ക്‌ കൊണ്ടുപോയത്‌.

സ്വന്തം സാമ്പത്തിക പരാധീനത വിവരിക്കുന്നതിനിടയിലാണ്‌ ജബ്ബാര്‍ മകളുടെ കാര്യം പരാമര്‍ശിച്ചത്‌. സാമ്പത്തിക വിഷമം കാരണം മകളെ അനാഥാലയത്തിലാക്കാന്‍ തീരുമാനിച്ചതാണെന്നും ഇക്കാര്യം സൂഫിയ മഅദനിയെ അറിയിച്ചപ്പോള്‍ അവര്‍ അതിന്‌ അനുവദിച്ചില്ലെന്നുമാണ്‌ ജബ്ബാര്‍ പറഞ്ഞത്‌. സാമ്പത്തിക ബുദ്ധിമുട്ട്‌ കാരണം മകളെ അനാഥാലയത്തില്‍ ആക്കേണ്ടതില്ലെന്നും അവളുടെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്ന്‌ അവര്‍ വാക്ക്‌ നല്‌കിയെന്നും ജബ്ബാര്‍ തന്റെ മൊഴിയില്‍ പറയുന്നുണ്ട്‌.

മൂന്ന്‌ ഭാര്യമാരുള്ള അബ്ദുള്‍ജബ്ബാറിന്റെ ഹൈദരബാദിലുള്ള മൂന്നാം ഭാര്യയുടെ മകളെ ദത്ത്‌ നിര്‍ത്താമെന്നാണ്‌ സൂഫിയ മഅദനി വാക്ക്‌ നല്‌കിയത്‌. രാജ്യത്തെ ഭീകര പ്രവര്‍ത്തകരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള സൈനുദ്ദീനും അബ്ദുള്‍ ജബ്ബാറും ഹൈദരബാദില്‍ സഹോദരിമാരെയാണ്‌ വിവാഹം ചെയ്‌തിട്ടുള്ളത്‌. ഇതില്‍ ജ്യേഷു സഹോദരിയില്‍ സൈനുദ്ദീന്‌ഉണ്ടായ മകള്‍ ഫസീല ബീഗത്തെ പഠിപ്പിക്കുന്നത്‌ സൂഫിയ മഅദനി ആണെന്ന വിവരം നേരത്തെ തന്നെ പുറത്ത്‌വന്നിട്ടുള്ളതാണ്‌. അതുമായി ചേര്‍ന്നുപോകുന്നതാണ്‌ അബ്ദുള്‍ ജബ്ബാറിന്‌ സൂഫിയ മഅദനി നല്‌കിയതായി പറയുന്ന പുതിയ വാഗ്‌ദാനം.

കശ്‌മീരില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ കേരളത്തിലെത്തി ഒളിവില്‍ പാര്‍ക്കുന്ന കാലത്ത്‌ അബ്ദുള്‍ ജബ്ബാര്‍ സൂക്ഷിച്ച ചില വസ്‌തുക്കള്‍ കേരള പോലീസ്‌ പിന്നീട്‌ കണ്ടെടുത്തിരുന്നു. അറസ്റ്റിലായ ജബ്ബാര്‍ നല്‌കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ വടക്കെ കണ്ണന്തറ സദ്ദാം റോഡിലെ നൂറുല്‍ ഹുദ പള്ളിയുടെ കോണിപ്പടിയുടെ ചുവട്ടില്‍ നിന്നാണ്‌ പോലീസ്‌സംഘം ഇവ കണ്ടെടുത്തത്‌.

മുണ്ട്‌, ഷര്‍ട്ട്‌, ടൂത്ത്‌ബ്രഷ്‌, പേസ്റ്റ്‌, 2008 ഒക്ടോബര്‍ 26ന്റെ പത്രങ്ങളുടെ കോപ്പി എന്നിവയ്‌ക്കൊപ്പം ഹൈദരബാദ്‌ സിറ്റി കോര്‍പ്പറേഷനില്‍ നിന്നുള്ള മകളുടെ ജനന സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു.

കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ കാശ്‌മീരില്‍ കൊല്ലപ്പെട്ടതായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങളുടെ കോപ്പിയും അവശ്യവസ്‌തുക്കളും ഒളിവില്‍ പാര്‍ക്കുന്ന വ്യക്തി കൊണ്ടുനടക്കുന്നതിന്റെ പൊരുള്‍ പോലീസിന്‌ വ്യക്തമായിരുന്നെങ്കിലും മകളുടെ ജനന സര്‍ട്ടിഫിക്കറ്റ്‌ ജബ്ബാര്‍ കൂടെ കൊണ്ടുനടക്കുന്നതെന്തിനെന്ന്‌ അറിയാമായിരുന്നില്ല. എന്നാല്‍ ജബ്ബാറിന്റെ കര്‍ണ്ണാടകയിലെ വെളിപ്പെടുത്തലോടെ ഇത്‌ വ്യക്തമായിക്കഴിഞ്ഞു. മകളെ എറണാകുളത്ത്‌ സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു ജബ്ബാറിന്റെ ഉദ്ദേശ്യം.
മാതൃഭൂമി
28-3-09
നായനാര്‍ വധശ്രമക്കേസിലെ പ്രധാനപ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചത്‌ സൈനുദ്ദീന്‍
മംഗലാപുരം: നായനാര്‍ വധശ്രമക്കേസിലെ പ്രധാനപ്രതി മട്ടാഞ്ചേരി പനയപ്പിള്ളി ചെറിയകത്ത്‌ കുളങ്ങരവീട്ടില്‍ അബ്ദുള്‍ഹമീദിനെയും ഭാര്യയേയും ഒളിവില്‍പാര്‍പ്പിച്ചത്‌ തീവ്രവാദക്കേസില്‍ അറസ്റ്റിലായ സൈനുദ്ദീന്റെ ഹൈദരാബാദിലെ വീട്ടില്‍ ആയിരുന്നെന്ന്‌ തലശ്ശേരി സി.ജെ.എം. കോടതിയില്‍ സാക്ഷിമൊഴി. ഹൈദരാബാദ്‌ ചന്ദ്രാന്‍ഗുട്ട പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ അബ്ദുള്‍ഖാദര്‍ എന്ന അബ്ദു ഉസ്‌താദിന്റെ മൊഴിയിലാണ്‌ ഈ കാര്യം പറയുന്നത്‌.

അബ്ദുള്‍നാസര്‍ മദനിയുടെ അംഗരക്ഷകനായിരുന്നു അബ്ദുള്‍ഹമീദ്‌. 1998ല്‍ മദനിയെ മുഖ്യമന്ത്രി ഇ.കെ. നായനാറിന്റെ സര്‍ക്കാര്‍ അറസ്റ്റ്‌ചെയ്‌ത്‌ തമിഴ്‌നാട്‌ പോലീസിന്‌ കൈമാറിയതാണ്‌ ഹമീദ്‌ ഉള്‍പ്പെടെയുള്ളവരെ ചൊടിപ്പിച്ചത്‌.

സൈനുദ്ദീന്‍, തടിയന്റവിട നസീര്‍, അബ്ദുള്‍ഹമീദ്‌, അയൂബ്‌ എന്ന സാബിര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുറേപേര്‍ കണ്ണൂരില്‍ രഹസ്യയോഗംചേര്‍ന്ന്‌ അന്ന്‌ ആഭ്യന്തരവകുപ്പ്‌ കൈകാര്യം ചെയ്‌തിരുന്ന നായനാരെ വധിക്കാന്‍ പദ്ധതിതയ്യാറാക്കി.

എറണാകുളത്തുനിന്ന്‌ മറ്റ്‌ രണ്ട്‌ ചെറുപ്പക്കാരെ കൂടി കൂട്ടിയാണ്‌ അബ്ദുള്‍ഹമീദ്‌ കണ്ണൂരില്‍ വന്നത്‌. ബോംബ്‌ ഇസൈ്‌മല്‍ എന്നപേരില്‍ പിന്നീട്‌ അറിയപ്പെട്ട ഇസൈ്‌മലും താജുദ്ദീനും ആയിരുന്നു ഈ പുതുമുഖങ്ങള്‍. അമീര്‍ അലി എന്ന പേര്‌ സ്വീകരിച്ചാണ്‌ അബ്ദുള്‍ഹമീദ്‌ എത്തിയത്‌.

കണ്ണൂരില്‍ പള്ളിക്കുന്നില്‍ അമീര്‍ അലിയുടെ പേരില്‍ വീട്‌ വാടകയ്‌ക്ക്‌ എടുത്ത്‌ ആയിരുന്നു പദ്ധതി ആസൂത്രണം. വീടുകള്‍തോറും ക്ലോക്ക്‌വില്‌പന നടത്തുന്ന ആളുകള്‍ ആണെന്ന്‌ പുറംലോകത്തെ തെറ്റിദ്ധരിപ്പിച്ചാണ്‌ സംഘം പ്രവര്‍ത്തിച്ചത്‌. ഇതിനായി സൈനുദ്ദീനും നസീറും ബാംഗ്ലൂരില്‍ചെന്ന്‌ മൊത്തമായി ക്ലോക്കുകള്‍ വാങ്ങിക്കൊണ്ടുവന്നിരുന്നു.

മുഖ്യമന്ത്രിയെ കൊലചെയ്യാനുള്ള പദ്ധതി പുരോഗമിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ഇസൈ്‌മല്‍ പോലീസ്‌ കേസില്‍ പെട്ടു. സാധനംവാങ്ങാന്‍ കടയില്‍ പോയതായിരുന്നു ഇസൈ്‌മല്‍. ഇസൈ്‌മല്‍ നല്‌കിയത്‌ 100 രൂപയുടെ കള്ളനോട്ടാണെന്ന്‌ കടയുടമ തിരിച്ചറിഞ്ഞതാണ്‌ പ്രശ്‌നമായത്‌. നോട്ട്‌ അസ്സല്‍ ആണെന്ന ധാരണയില്‍ ഇസൈ്‌മല്‍ കടയുടമയോടും നാട്ടുകാരോടും പോരിന്‌ നിന്നതോടെയാണ്‌ പ്രശ്‌നം പോലീസില്‍ എത്തിയത്‌. എറണാകുളത്തുനിന്നുള്ള പയ്യന്‍ കണ്ണൂരില്‍ വന്ന്‌ കള്ളനോട്ട്‌ വിതരണംചെയ്‌തതില്‍ സംശയംതോന്നിയ സി.ഐ. ഉണ്ണികൃഷ്‌ണന്‍ നടത്തിയ അന്വേഷണമാണ്‌ നായനാര്‍വധവുമായി ബന്ധപെപട്ട ഗൂഢാലോചന പുറത്ത്‌ കൊണ്ടുവന്നത്‌. ഇസൈ്‌മല്‍ പോലീസിന്റെ പിടിയില്‍ ആയെന്ന്‌ അറിഞ്ഞതോടെ സംഘത്തിലുള്ളവര്‍ ബാംഗ്ലൂരിലേക്ക്‌ മുങ്ങി. അബ്ദുള്‍ഹമീദ്‌ എന്ന അമീര്‍ അലി ഹൈദരാബാദിലേക്കും കടന്നു. അവിടെ സൈനുദ്ദീന്‌ ഒപ്പമായിരുന്നു താമസം. ഇതിനിടെ ഹമീദ്‌ വീണ്ടും പേര്‌ മാറ്റി യൂസഫ്‌ എന്നാക്കി. സൈനുദ്ദീനുമൊത്ത്‌ ഇലക്‌ട്രോണിക്ക്‌ ഉപകരണങ്ങളുടെ വില്‌പനശീലിച്ച യൂസഫ്‌ 2000ല്‍ തട്ടകം ഡല്‍ഹിയിലേക്ക്‌ മാറ്റി.

യമുനാവിഹാറില്‍ താമസംതുടങ്ങിയ ഹമീദ്‌ പേരില്‍ പിന്നെയും ചെറിയമാറ്റം വരുത്തി. മുഹമ്മദ്‌ യൂസഫ്‌ എന്നായിരുന്നു അത്‌. തീവ്രവാദ പ്രവര്‍ത്തനത്തിന്‌ കേരളത്തില്‍നിന്ന്‌ കശ്‌മീരിലേക്ക്‌ പുറപ്പെട്ട സംഘം ഒരാഴ്‌ചയിലേറെ ഹൈദരാബാദില്‍ ആയിരുന്നു. ഇവര്‍ക്ക്‌ വേണ്ട കാര്യങ്ങളുടെ ചുമതലക്കാരനായി അബ്ദുള്‍ഹമീദ്‌ എന്ന മുഹമ്മദ്‌ യൂസഫ്‌ സക്രിയനായിരുന്നു. പിന്നീട്‌ അറസ്റ്റിലായ മുഹമ്മദ്‌ യൂസഫ്‌ തീവ്രവാദബന്ധം നിഷേധിക്കാന്‍ ശ്രമംനടത്തിയെങ്കിലും ഫലിച്ചില്ല. കശ്‌മീരിലേക്കുപോയ സംഘത്തിന്‌ നേതൃത്വംനല്‍കിയ സാബിര്‍ എന്ന അയൂബും ഭാര്യയും നേരത്തെ ഡല്‍ഹിയില്‍ തന്റെവീട്ടില്‍ താമസിച്ചകാര്യം മുഹമ്മദ്‌യൂസഫിന്‌ പോലീസിനോട്‌ സമ്മതിക്കുകയും വേണ്ടിവന്നു.
March 23 2009

----------------------------------------------------------
സമാധനത്തിനുള്ള അടുത്ത നോബല്‍ സമ്മാനത്തിനു നമുക്കു അബ്ദുല്‍ നാസര്‍ മ അദനിയുടെ പേര്‍ നിര്‍ദ്ദേശിക്കാം!
ജീവകാരുണ്യത്തിനുള്ള സമ്മാനം സൂഫിയാ മദനിക്കും !!

Saturday, March 7, 2009

സി കെ അബ്ദുള്ളക്കുട്ടി അന്തരിച്ചു


വയനാട്ടിലെ എന്റെ പ്രിയ സ്നേഹിതന്‍ അബ്ദുള്ളക്കുട്ടിയുടെ മരണവാര്‍ത്തയാണിന്ന് രാവിലെ കേള്‍ക്കാനിടയായത്.

ദീര്‍ഘ കാലം യുക്തിവാദിസംഘം വയനാട് ജില്ലാ സെക്രട്ടരിയായി പ്രവര്‍ത്തിച്ചിട്ടുള്ള അബ്ദുള്ളക്കുട്ടി ഇന്നു രാവിലെയാണ് ബത്തേരി വിനായക ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. വയനാട്ടിലെ പുരോഗമന സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം. ബത്തേരി ഗവണ്മെന്റ് ആശുപതിയിലെ ജീവനക്കാരനായി റിട്ടയര്‍ ചെയ്ത ശേഷം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകി ക്കഴിയുന്നതിനിടെ ഹൃദ്രോഗം അദ്ദേഹത്തെ ശാരീരികമായി തളര്‍ത്തി. രണ്ടു തവണ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. ജന്മനാ അല്‍പ്പം ശരീര വൈകല്യവും സാമ്പത്തികമായ അവശതകളുമെല്ലാം പ്രതികൂലമായി ഉള്ളപ്പോഴും അതൊന്നും വകവെക്കാതെ അന്ധവിശ്വാസങ്ങള്‍ക്കെതിരായ ആശയപ്പോരാട്ടങ്ങളില്‍ അദ്ദേഹം മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത്ത്, എന്‍ ജി ഒ യൂണിയന്‍, സി പി എം എന്നീ പ്രസ്ഥാനങ്ങളിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു. എങ്കിലും എപ്പോഴും മുന്‍ ഗണന നല്‍കിയത് യുക്തിവാദ പ്രചാരണങ്ങള്‍ക്കു തന്നെ.
മരണാനന്തരം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്നും ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാന്‍ നല്‍കണമെന്നും അദ്ദേഹം വില്‍പ്പത്രം മുഖേന ഒസ്യത്ത് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കണ്ണുകള്‍ കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിക്കു ദാനം ചെയ്തു. ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിനു കൈമാറുകയും ചെയ്തു.

മരണം പോലും മനുഷ്യോപകാരപ്രദമായിരിക്കണമെന്നാഗ്രഹിച്ച ആ നല്ല മനുഷ്യന്റെ സ്മരണയ്ക്കു മുന്‍പില്‍ ആയിരം അശ്രു പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.
മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.