Sunday, December 28, 2008

ഭാര്യയെ കെട്ടിയിട്ടു തല്ലണമെന്ന് ദൈവം!


ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنْفَقُواْ مِنْ أَمْوَٰلِهِمْ فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ وَٱلَّٰتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِي ٱلْمَضَاجِعِ وَٱضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلاَ تَبْغُواْ عَلَيْهِنَّ سَبِيلاً إِنَّ ٱللَّهَ كَانَ عَلِيّاً كَبِيراً

പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലരെ ചിലരെക്കാള്‍ ശ്രേഷ്ടരാക്കിയതുകൊണ്ടും അവരുടെ ധനത്തില്‍നിന്ന് അവര്‍ ചെലവു ചെയ്യുന്നതുകൊണ്ടുമാണത്. അതിനാല്‍ ഉത്തമസ്ത്രീകള്‍ അനുസരണയുള്ളവരും അല്ലാഹു അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചിരിക്കയാല്‍ ഭര്‍ത്താക്കളുടെ അസാന്നിധ്യത്തില്‍ അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു പോരുന്നവരുമാണ്. ഏതെങ്കിലും സ്ത്രീകള്‍ അനുസരണക്കേട് കാണിക്കുമെന്നു ഭയപ്പെടുന്നുവെങ്കില്‍ അവരെ നിങ്ങള്‍ ഉപദേശിക്കുക, കിടപ്പുമുറിയില്‍ കെട്ടിയിടുക, അവരെ അടിക്കുക; അങ്ങനെ നിങ്ങള്‍ക്കു കീഴടങ്ങിയാല്‍ അവരെ സംബന്ധിച്ചു മറ്റൊരു മാര്‍ഗ്ഗവും അന്യേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും മഹാനുമാണ്.(4:34)



ഈ വെളിപാടിന്റെ അവതരണ സന്ദര്‍ഭം അറിയണ്ടേ? ഇതാ വാഖിദിയുടെ വ്യാഖ്യാനം:-

(Men are in charge of women…) [4:34]. Said Muqatil: “This verse (Men are in charge of women…) was revealed about Sa‘d ibn al-Rabi‘, who was one of the leaders of the Helpers (nuqaba’), and his wife Habibah bint Zayd ibn Abi Zuhayr, both of whom from the Helpers. It happened Sa‘d hit his wife on the face because she rebelled against him. Then her father went with her to see the Prophet, Allah bless him and give him peace. He said to him: ‘I gave him my daughter in marriage and he slapped her’. The Prophet, Allah bless him and give him peace, said: ‘Let her have retaliation against her husband’. As she was leaving with her father to execute retaliation, the Prophet, Allah bless him and give him peace, called them and said: ‘Come back; Gabriel has come to me’, and Allah, exalted is He, revealed this verse. The Messenger of Allah, Allah bless him and give him peace, said: ‘We wanted something while Allah wanted something else, and that which Allah wants is good’. Retaliation was then suspended”. Sa‘id ibn Muhammad ibn Ahmad al-Zahid informed us> Zahir ibn Ahmad> Ahmad ibn al-Husayn ibn Junayd> Ziyad ibn Ayyub> Hushaym> Yunus ibn al-Hasan who reported that a man slapped his wife and she complained about him to the Prophet, Allah bless him and give him peace. Her family who went with her said: “O Messenger of Allah! So-and-so has slapped our girl”. The Prophet, Allah bless him and give him peace, kept saying: “Retaliation! Retaliation! And there is no other judgement to be held”. But then this verse (Men are in charge of women…) was revealed and the Prophet, Allah bless him and give him peace, said: “We wanted something and Allah wanted something else”. Abu Bakr al-Harithi informed us> Abu’l-Shaykh al-Hafiz> Abu Yahya al-Razi> Sahl al-‘Askari> ‘Ali ibn Hashim> Isma‘il> al-Hasan who said: “Around the time when the verse on retaliation was revealed amongst the Muslims, a man had slapped his wife. She went to the Prophet, Allah bless him and give him peace and said: ‘My husband has slapped me and I want retaliation’. So he said: ‘Let there be retaliation’. As he was still dealing with her, Allah, exalted is He, revealed (Men are in charge of women, because Allah hath made the one of them to excel the other…). Upon which the Prophet, Allah bless him and give him peace, said: ‘We wanted something and my Lord wanted something different. O man, take your wife by the hand’


നേരത്തെ, ഒരു സ്ത്രീ തന്റെ ശരീരത്തില്‍ ലൈംഗികമായി അതിക്രമം കാണിക്കുന്നു (penetrating their wives in their anus ) എന്ന പരാതിയുമായി ‘ദൈവസന്നിധിയില്‍’ എത്തിയപ്പോള്‍ പ്രതിക്കനുകൂലമായി കൃഷിസ്ഥലത്തിന്റെ ആയത്ത് ഇറങ്ങിയതു നമ്മള്‍ കണ്ടു. ഇവിടെ മറ്റൊരു സ്ത്രീ തന്റെ ഭര്‍ത്താവിനെതിരെ ശാരീരിക മര്‍ദ്ദനത്തിന്റെ പരാതിയുമായാണു പ്രവാചകന്റെ മുന്നിലെത്തുന്നത്. ഇവിടെ പ്രവാചകന്‍ സ്വന്തം നിലക്കു സ്ത്രീയുടെ പക്ഷം നില്‍ക്കുന്നതായി ഭാവിക്കുകയും അല്ലാഹുവിനെക്കൊണ്ട് പ്രതിക്കു വേണ്ടി വെളിപാടവതരിപ്പിക്കുകയും ചെയ്യുന്നു. കരഞ്ഞുകൊണ്ട് പോകാന്‍ ഭാവിക്കുന്ന ആ സ്ത്രീയെ അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്യുന്നു. “ നമ്മളൊന്നു കൊതിക്കുന്നു; പക്ഷെ അല്ലാഹു മറ്റൊന്നാണു വിധിക്കുന്നത്.” !
ഭര്‍ത്താക്കന്മാരോടൊപ്പം തടവുകാരായി പിടിക്കപ്പെട്ട സ്ത്രീകളെ പങ്കിട്ടെടുത്ത് ഭോഗിക്കാമോ? എന്ന് യോദ്ധാക്കളില്‍ ചിലര്‍ ആശങ്കിച്ചപ്പോള്‍ അവരുടെ ആശങ്കയകറ്റിക്കൊണ്ട് വെളിപാടവതരിപ്പിച്ച ഈ ദൈവം തന്റെ സദാചാരബോധം ആറാം നൂറ്റാണ്ടിലെ ഗോത്ര സദാചാരം തന്നെയാണെന്ന് ഒരിക്കല്‍കൂടി ഇവിടെ സ്പഷ്ടീകരിക്കുന്നു.

വിവാഹമൂല്യം കൈപ്പറ്റി ദാമ്പത്യത്തില്‍ പ്രവേശിക്കുന്നതോടെ സ്വന്തം ശരീരാവയവങ്ങള്‍ പോലും അന്യമായിത്തീരുന്ന ഒരു സ്ത്രീക്ക് കുടുംബത്തിനകത്തു ലഭിക്കുന്ന പദവിയെന്തെന്ന് ഈ ഖുര്‍ ആന്‍ സൂക്തം ഒന്നുകൂടി അടിവരയിട്ടോര്‍മ്മിപ്പിക്കുന്നു. യജമാനനെ നിരുപാധികം അനുസരിക്കുന്ന ഒരടിമയുടെ സ്ഥാനം മാത്രമേ മതം അവള്‍ക്കനുവദിക്കുന്നുള്ളു. ‘ഉത്തമസ്ത്രീ’യുടെ ലക്ഷണങ്ങള്‍ പ്രവാചകന്‍ വിവരിക്കുന്നതിപ്രകാരമാണ്.


“ നീ നോക്കിയാല്‍ സന്തോഷിപ്പിക്കുകയും ആജ്ഞാപിച്ചാല്‍ അനുസരിക്കുകയും നിന്റെ അഭാവത്തില്‍ അവളുടെ ദേഹവും നിന്റെ ധനവും നിന്റെ താല്പര്യങ്ങളും സംരക്ഷിക്കുകയും ചെയ്യുന്നവളാണ് ഉത്തമസ്ത്രീ.”(ഇബ് നു കസീര്‍)

പ്രഹരശിക്ഷ അര്‍ഹിക്കുന്ന കുറ്റമായി ഖുര്‍ ആന്‍ ആരോപിക്കുന്ന അനുസരണക്കേടിന്റെ വിശദാംശങ്ങള്‍ ഫുഖഹാക്കള്‍ അക്കമിട്ടു വിവരിക്കുന്നുണ്ട്. അതനുസരിച്ച് ലൈംഗിക കാര്യങ്ങളില്‍ ഭര്‍ത്താവിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാതിരിക്കുക, അവന്‍ വിളിക്കുന്ന സ്ഥലത്തോ സമയത്തോ ഹാജരാകാതിരിക്കുക, അവന്റെ കൂടെ യാത്ര ചെയ്യാന്‍ വിസമ്മതിക്കുക, അനുവാദമില്ലാതെ വീടു വിട്ടു പോവുക, അവനിഷ്ടമില്ലാത്തവരെ വീട്ടില്‍ കയറ്റുക, തുടങ്ങി എല്ലാ തരം അനുസരണക്കേടും ചാട്ടവാറടി അര്‍ഹിക്കുന്ന കുറ്റം തന്നെ .
ഭര്‍ത്താവിന്റെ ഇംഗിതങ്ങളെ നിരസിച്ചാലുണ്ടാകുന്ന ഭവുഷ്യത്തുകള്‍ ഗുരുതരമാണ്. അബൂ ഹുറൈറ പറയുന്നു.:-

“തിരുമേനി അരുളി. ഒരു പുരുഷന്‍ ഭാര്യയെ തന്റെ വിരിപ്പിലേക്കു വിളിച്ചു; അവള്‍ വിസമ്മതം കാണിച്ചു. അങ്ങിനെ അവളോടു കോപിഷ്ഠനായിക്കൊണ്ട് ആ രാത്രി അവന്‍ കഴിച്ചു കൂട്ടി. എങ്കില്‍ പ്രഭാതം വരേക്കും മലക്കുകള്‍ അവളെ ശപിച്ചു കൊണ്ടേയിരിക്കും” (ബുഖാരി)

“ഭാര്യ വീടു വിട്ടു പുറത്തു പോകുന്നതിനെ തടയാന്‍ ഭര്‍ത്താവിനവകാശമുണ്ട്. ആസന്ന മരണരായ അവളുടെ മാതാപിതാക്കളെയോ അവരുടെ മൃതദേഹങ്ങളെയോ കാണുന്നതിനു വേണ്ടി പുറത്തു പോകുന്നതിനെപ്പോലും തടയാന്‍ അവനധികാരമുണ്ട്. ..അവളുടെ മാതാപിതാക്കളെയോ അവനല്ലാത്ത പുരുഷനില്‍ നിന്നും അവള്‍ക്കു ജനിച്ച സന്താനങ്ങളെയോ പോലും വീട്ടില്‍ കയറ്റരുതെന്ന് അവളോടു കല്‍പ്പിക്കാന്‍ അവന്നധികാരമുണ്ട്.” (ഫത് ഹുല്‍ മുഈന്‍)

Friday, December 26, 2008

ഞാന്‍ എന്തുകൊണ്ട് ഇത്ര തീവ്രമായി വിമര്‍ശിക്കുന്നു?

മാരിയ്യ നബിയുടെ വെപ്പാട്ടിയായിരുന്നുവെന്ന് ഇസ്ലാമിന്റെ പ്രമാണങ്ങളെല്ലാം ഏകസ്വരത്തില്‍ പറഞ്ഞിട്ടും മതപാഠപുസ്തകങ്ങളില്‍ ഇത്രയും കാലം പഠിപ്പിച്ചിട്ടും നമ്മുടെ ചില സുഹൃത്തുക്കള്‍ക്ക് അത് അംഗീകരിക്കാന്‍ പ്രയാസം തോന്നുന്നു. എന്തുകൊണ്ട്? മാരിയ്യയെ ഇപ്പോള്‍ പ്രവാചകന്റെ ‘ഭാര്യ’യാക്കാന്‍ ഇവര്‍ ദുര്‍വ്യാഖ്യാനം നടത്തുന്നു. എന്തുകൊണ്ട്? 1400 കൊല്ലം, നബിക്കു വെപ്പാട്ടിയുണ്ടായിരുന്നുവെന്ന ചരിത്രസത്യം മുസ്ലിംങ്ങളില്‍ കാര്യമായ ഒരു അലോസരവും സൃടിക്കാതിരുന്നത് എന്തുകൊണ്ട്? ഇവിടെയാണു ഞാന്‍ ആദ്യമേ പറയുന്ന ഒരു സംഗതി പ്രസക്തമാകുന്നത്. എന്താണത്? .

മനുഷ്യന്റെ മൂല്യബോധവും ധാര്‍മ്മികസങ്കല്‍പ്പങ്ങളും ശാശ്വതമോ മാറ്റമില്ലാത്തതോ അല്ല. കാലം മാറുമ്പോള്‍ , ജീവിത വ്യവസ്ഥകളും സാമൂഹ്യ പരിതസ്ഥിതികളും മാറുന്നതിനനുസരിച്ച് നമ്മുടെ സദാചാരസങ്കല്‍പ്പങ്ങളില്‍ മാറ്റമുണ്ടാകുന്നു. അടിമത്തവും വെപ്പാട്ടിയുമൊന്നും ഇന്നത്തെ മനുഷ്യന്റെ നീതിബോധത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം കാലഹരണപ്പെട്ടിരിക്കുന്നു. കാലഹരണപ്പെട്ട ഈ മൂല്യങ്ങളും വര്‍ത്തമാന കാലത്തിന്റെ മൂല്യബോധവും ,നാം അള്ളിപ്പിടിച്ചിരിക്കുന്ന വിശ്വാസങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ആ പൊരുത്തക്കേടിന്റെ പ്രതിസന്ധിയില്‍നിന്നാണ് ഇത്തരം വളച്ചൊടിക്കലും വ്യാഖ്യാനങ്ങളുമൊക്കെ പിറവി കൊള്ളുന്നത്.

അതു നല്ലതാണെന്നു തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ , അതു വിശ്വാസങ്ങളുടെ ആയുസ്സു നീട്ടാനും നിലനിര്‍ത്താനും മാത്രം ഉദ്ദേശിച്ചുള്ളതാകരുത് . പിന്നെയോ? സമുദായത്തെ പരിഷ്കരിക്കാനാകണം. മതപരമായി നിലനില്‍ക്കുന്ന അനാചാരങ്ങളെ ഇല്ലാതാക്കാനാകണം. ഉദാഹരണത്തിന്: ബഹുഭാര്യത്വം ഇക്കാലത്ത് സംസ്കാരമുള്ളവരാരും അംഗീകരിക്കുന്ന ഒരു സമ്പ്രദായമല്ല. അതിനു മതത്തില്‍ പ്രൊവിഷന്‍ ഉണ്ട് എന്ന കാരണത്താല്‍ മാത്രം അതിനു ന്യായീകരണങ്ങള്‍ കണ്ടെത്തുകയല്ല ചെയ്യേണ്ടത്. അതിനെ മതത്തില്‍നിന്നും എടുത്തു മാറ്റാന്‍ ആവശ്യമായ വ്യാഖ്യാനങ്ങള്‍ നടത്തണം. വെപ്പാട്ടിയെ ഭാര്യയാക്കാന്‍ നടത്തുന്ന കസര്‍ത്തുകള്‍ ഇത്തരം കാര്യത്തിലും നടത്തണം. ആമിനവദൂദും, ഫാതിമാ മെനീസിയും ,നവാല്‍ ഷാദാവിയുമൊക്കെ സ്ത്രീപക്ഷവായന കൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യമതാണ്. ചേകനൂര്‍ മൌലവി അബൂഹുറൈറയെ പ്രതിയാക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷ്യവും അതായിരുന്നു. ശ്രീനരായണഗുരു ഹിന്ദു മതം കൈകാര്യം ചെയ്തതും അങ്ങനെയായിരുന്നു. ഇതിനു മത നവീകരണം , സാമൂഹ്യ പരിഷ്കരണം, നവോഥാനം എന്നൊക്കെ പറയും.


അപ്പോള്‍ ഒരു സംശയം വന്നേക്കാം. ഞാന്‍ എന്തുകൊണ്ട് അതിനു ശ്രമിക്കാതെ മതത്തെ അടച്ചു കുറ്റപ്പെടുത്തുന്നു?
അതിനുള്ള വിശദീകരണം ഇതാണ്. അത്തരത്തിലുള്ള ഒരു സമുദായ നവീകരണം നടക്കണമെങ്കില്‍ അതിന്റെ ആദ്യ പടി സമുദായത്തില്‍ അരുതായ്മകള്‍ ഉണ്ടെന്ന് ആ സമുദായത്തിലെ കുറച്ചു പേര്‍ക്കെങ്കിലും തിരിച്ചറിവുണ്ടാവുക എന്നതാണ്. അതു താനെയുണ്ടാവുന്നില്ല. ചിന്തയില്‍ കൊടുംകാറ്റു വീശുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകണം. സ്വതന്ത്ര ചിന്തയ്ക്കുള്ള സാഹചര്യങ്ങള്‍ ഉരുത്തിരിയണം. അന്ധവിശ്വാസത്തിന്റെ ചെളിക്കുഴിയില്‍ ആണ്ടു കിടക്കുകയും പുറത്തു മറ്റൊരു ലോകംതന്നെയുള്ളതു തിരിച്ചറിയാതിരിക്കുകയും ചെയ്യുന്ന ഒരു സമുദായത്തില്‍ ഇത്തരംതിരിച്ചറിവുകള്‍ ഉണ്ടാവുക വളരെ ശ്രമകരമാണ്.


ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കച്ചവടനിയമങ്ങള്‍ കുട്ടികളെ പഠിപ്പിക്കാന്‍ ദാസിക്കച്ചവടം ഉദാഹരണമാക്കുന്ന മത പാഠപുസ്തകങ്ങള്‍ ഈ ദുരവസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണം. ഞാന്‍ ഈ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മാത്രമാണല്ലോ ചിലര്‍ക്കെങ്കിലും അതില്‍ ഒരു അപകര്‍ഷതയും തെറ്റും ഉണ്ടെന്നു തോന്നിയത്. 1400 കൊല്ലമായി എന്തു ജീര്‍ണ്ണതയിലാണു നമ്മള്‍ കമഴ്ന്നുകിടക്കുന്നത് എന്ന തിരിച്ചറിവിലേക്കു നയിക്കാന്‍ ഒരാള്‍ക്കെങ്കിലും ഈ വിമര്‍ശനം പ്രചോദനമായിട്ടുണ്ടെങ്കില്‍ അയാള്‍ നാളെ ഈ പാഠപുസ്തകത്തില്‍ മാറ്റം വേണം എന്നു ചിന്തിക്കുമല്ലോ. ഇത്തരം തിരിച്ചറിവുണ്ടാകണമെങ്കില്‍ ഇസ്ലാം പോലുള്ള ഒരു മതത്തിന് വയറിളക്കാന്‍ പോന്ന കടുത്ത മരുന്നു തന്നെ വേണം.


മതത്തില്‍ കാലഹരണപ്പെട്ട സംഗതികളുണ്ടെന്നു സമ്മതിക്കാനാണല്ലോ മൌലികവാദികള്‍ക്കു മടി. അതു സമ്മതിപ്പിക്കാനുള്ള ശ്രമമാണു ഞാന്‍ നടത്തുന്നത്. കാലഹരണപ്പെട്ട കാര്യങ്ങള്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞാല്‍ പിന്നെ സംഗതി എളുപ്പമായി. അതൊക്കെ മാറണം എന്ന ചിന്ത ഉടലെടുക്കും കുറച്ചു പേരുടെ മനസ്സിലെങ്കിലും തീ കോരിയിടാന്‍ എന്റെ വിമര്‍ശനങ്ങള്‍ക്കാകുന്നുണ്ട് എന്നതിന് എനിക്ക് ധാരാളം അനുഭവസാക്ഷ്യങ്ങളുണ്ട്.

എന്റെ വിമര്‍ശനം കൊണ്ട് കുറെ പേര്‍ യുക്തിവാദികളാകുന്നു എന്നോ ആകട്ടെ എന്നോ അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഈ വിമര്‍ശനങ്ങളില്‍നിന്ന് കുറെ പേര്‍ക്കെങ്കിലും , മതവും മതസദാചാരവും ഇന്നത്തെ നിലയില്‍ തുടരേണ്ടതല്ല, മാറേണ്ടതാണ് എന്ന തിരിച്ചറിവുണ്ടാകുന്നുണ്ട് എന്നാണു ഞാന്‍ അവകാശപ്പെടുന്നത്. അത് പെട്ടെന്നാരും അംഗീകരിച്ചു തരുകയില്ല. പക്ഷെ ഇന്നെന്റെ നേരെ കുരച്ചു ചാടുന്ന പലരും നാളെ മാറും. എനിക്കുറപ്പുണ്ട്. എനിക്കത്തരം‍ അനുഭവങ്ങള്‍ വേണ്ടുവോളമുണ്ട്.
കുറെ പേര്‍ അവിശ്വാസികളാകും. കുറെ പേര്‍ ,നവീകരണവാദികളാകും , കുറെ പേര്‍ വിശ്വാസം നഷ്ടപ്പെട്ടാലും കപടവിശ്വാസികളായി തുടരും -അവരൊരിക്കലും തീവ്രവാദികളോ ഭീകരരോ ആവാനിടയില്ലെന്നെങ്കിലും ആശ്വസിക്കാമല്ലോ- ഇതാണ് ഈ കാര്യത്തില്‍ എന്റെ കാഴ്ച്ചപ്പാട്. അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. പുരോഗമനവാദികള്‍ തന്നെ പലപ്പോഴും എന്റെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്. അഭിപ്രായം വരട്ടെ ; നിലപാടു മാറ്റണമെങ്കില്‍ അതു ബോധ്യപ്പെട്ടാല്‍ ഞാന്‍ അതിനും തയ്യാറാണ്.

Wednesday, December 24, 2008

സ്ത്രീ മൌദൂദിയുടെ ഇസ്ലാമില്‍

യഥാര്‍ത്ഥ ഇസ്ലാമില്‍ സ്ത്രീയുടെ സ്ഥാനമെന്തെന്ന് ഫത് ഹുല്‍ മുഈനില്‍ നാം കണ്ടു. ഇനി ആധുനികവല്‍ക്കരിക്കപ്പെട്ട ഇസ്ലാമില്‍ എന്താണു സ്ത്രീയുടെ സ്ഥാനം എന്നു നോക്കാം .ഇരുപതാം നൂറ്റാണ്ടില്‍ പാശ്ചാത്യ സംസ്കാരത്തെ അതി നിശിതമായും കര്‍ക്കശമായും നിരീക്ഷിച്ച ശേഷം അതിനു പകരം വെക്കാവുന്ന വിധം ഇസ്ലാമിനെ ആധുനികവല്‍ക്കരിച്ച മഹാപണ്ഡിതനാണു മൌദൂദി. 500 കൊല്ലം മുമ്പ് സെയ്നുദ്ദീന്‍ മഖ്ദൂം എഴുതിയ കാര്യങ്ങളില്‍നിന്നും എത്ര വ്യത്യാസമുണ്ട് 50 കൊല്ലം മുമ്പ് മൌദൂദി എഴുതിയതിനെന്നു നോക്കാം: അദ്ദേഹത്തിന്റെ ‘പര്‍ദ്ദ’ എന്ന പുസ്തകത്തില്‍നിന്ന് :-

“ഇസ്ലാമിക നിയമത്തില്‍ സ്ത്രീയെ വീട്ടിലെ രാജ്ഞിയാക്കിയിരിക്കുകയാണ്. സമ്പാദനത്തിന്റെ ഉത്തരവാദിത്തം പുരുഷന്റെ മേലിലും. ഈ കാശുകൊണ്ട് വീട് നിയന്ത്രിക്കേണ്ടത് സ്ത്രീയുടെ കടമയാണ്. “സ്ത്രീ ഭര്‍ത്താവിന്റെ വീടു സൂക്ഷിപ്പുകാരിയാണ്. അതിനെ കുറിച്ച് അവള്‍ അന്ത്യനാളില്‍ ചോദിക്കപ്പെടുകയും ചെയ്യും. “(ബുഖാരി) . പുറം ലോകത്തെ പ്രവര്‍ത്തനങ്ങളുമായി ബധപ്പെടുന്ന മുഴുവന്‍ കാര്യങ്ങളും സ്ത്രീകളുടെ ഉത്തരവാദിത്തത്തില്‍നിന്നും ഒഴിവാണ്. “സ്ത്രീക്കു ജുമുഅ നമസ്കാരം നിര്‍ബ്ബന്ധമില്ല.”(അബൂദാവൂദ്). യുദ്ധവും നിര്‍ബ്ബന്ധമില്ല. മരണസംബന്ധമായ കാര്യങ്ങളില്‍ ഇവള്‍ക്കു പങ്കു കൊള്ളേണ്ടതില്ല .എന്നല്ല, അതില്‍നിന്നവളെ തടയുകയാണു ചെയ്യുന്നത്. (ബുഖാരി) .
“സ്ത്രീക്കു ജമാ അത്തു നമസ്കാരമോ പള്ളിയില്‍ സംബന്ധിക്കലോ ചെയ്യേണ്ടതില്ല. വിശ്വാസയോഗ്യകളായ സദ് വൃത്തകളായ സ്ത്രീകളോടൊപ്പം മസ്ജിദില്‍ പോകാനുള്ള സമ്മതം നല്‍കിയിട്ടുണ്ടെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഉറ്റ ബന്ധുവിന്റെ കൂടെയല്ലാതെ യാത്ര ചെയ്യാനുള്ള അനുമതിയുമില്ല.”(തിര്‍മിദി)
ചുരുക്കത്തില്‍ ഒരു വിധേനയും സ്ത്രീകള്‍ക്കു വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ അനുമതിയില്ല. മതം ഇത് ഇഷ്ടപ്പെടുന്നില്ല. ഇസ്ലാം സ്ത്രീയോടു കല്‍പ്പിക്കുന്നത് വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കാനാണ്. “സ്ത്രീകള്‍ അവരുടെ വീടുകളില്‍ അടങ്ങിയൊതുങ്ങിയിരി‍ക്കട്ടെ” (ഖുര്‍ ആന്‍ )

സ്ത്രീകള്‍ വീട്ടില്‍ അടങ്ങ്യൊതുങ്ങിയിരിക്കട്ടെ എന്ന ആയത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും ഇതു തന്നെ. എങ്കിലും വളരെ അത്യാവശ്യഘട്ടത്തില്‍ വീട്ടില്‍നിന്നിറങ്ങേണ്ടി വരുമെന്നതിനാല്‍ അധികം കര്‍ക്കശമാക്കിയിട്ടില്ല. [വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുമെന്നുറപ്പായ ഘട്ടത്തില്‍ അവള്‍‍ക്കു പുറത്തിറങ്ങി നില്‍ക്കുന്നതില്‍ വിരോധമില്ല എന്നാണു ഫത് ഹുല്‍ മുഈനിലുള്ളത്. അതിലും പുരോഗമനമുള്ള നിലപാടു തന്നെയാണിവിടെ മൌദൂദി അവതരിപ്പിക്കുന്നത്.]

ചില സ്ത്രീകള്‍ക്കു സംരക്ഷകനായി ആരുമില്ലാ‍തിരിക്കുക, ഉറ്റ ബന്ധുവിന്റെ മരണം , കൊടിയ ദാരിദ്ര്യം, രോഗം ഇതുപോലത്തെ മറ്റു കാരണങ്ങളും സ്ത്രീകളെ പുറത്തിറക്കാന്‍ നിര്‍ബ്ബന്ധിതമാക്കുന്നു. ഇത്തരം രംഗങ്ങളില്‍ നിയമം വിട്ടുവീഴ്ച്ച ചെയ്യുന്നുണ്ട്. ഒരു ഹദീസില്‍ ഇങ്ങനെയുണ്ട്: “തീര്‍ച്ചയായും അല്ലാഹു അത്യാവശ്യങ്ങള്‍ക്കു വേണമെങ്കില്‍ പുറത്തിറങ്ങാന്‍ സമ്മതം നല്‍കിയിട്ടുണ്ട്” (ബുഖാരി)

[ഇത് പ്രവാചകപത്നി സൌദ മലവിസര്‍ജ്ജനത്തിനു പുറത്തു പോകാനൊരുങ്ങിയപ്പോള്‍ ഉമറ് അതു തടയാന്‍ ഒരുങ്ങിയ സന്ദര്‍ഭത്തില്‍ ജിബ്രീലിനെ വിളിച്ച് അഭിപ്രായം ചോദിച്ച ശേഷം നബി പറഞ്ഞതാണ്.]

പക്ഷെ അനുമതി നിര്‍ബ്ബന്ധിതഘട്ടത്തില്‍ മാത്രമാണു നല്‍കുന്നത്. ഇസ്ലാമിലെ കൂട്ടുജീവിതത്തിന്റെ നിയമമായ സ്ത്രീകളുടെ പ്രവര്‍ത്തനപരിധി അവളുടെ വീടാണ്. അവിടെത്തന്നെയാണ് അവള്‍ കഴിയേണ്ടത് എന്നതില്‍ യാതൊരു മാറ്റവുമില്ല.
പ്രായപൂര്‍ത്തിയായ സ്ത്രീക്കു തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പ്രായപൂര്‍ത്തിയായ പുരുഷനു നല്‍കുന്നത്ര സ്വാതന്ത്ര്യം ഇവള്‍ക്കു നല്‍കുന്നില്ല. ഉദാഹരണമായി പുരുഷനു സ്വാഭിപ്രായം എവിടെയും യാത്ര ചെയ്യാം. പക്ഷെ, സ്ത്രീ അവള്‍ കന്യകയാവട്ടെ,വിവാഹിതയാവട്ടെ, വിധവയാകട്ടെ ആരായാലും തനിച്ചു യാത്ര ചെയ്യാന്‍ പാടില്ല. കൂടെ വിവാഹം ഹറാമായ ഒരാള്‍ ഉണ്ടായിരിക്കല്‍ അത്യാവശ്യമാണ്.

“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്കും ,മൂന്നോ അതിലധികമോ ദിവസത്തെ ദൈര്‍ഘ്യമുള്ള യാത്ര ചെയ്യല്‍ , വാപ്പ,സഹോദരന്‍ , ഭര്‍ത്താവ്, മകന്‍ , കെട്ടു ബന്ധം ഹറാമായ മറ്റു വല്ലവരും കൂടെയില്ലാത്ത നിലയില്‍ ,അനുവദനീയമല്ല. ”
നബി പറഞ്ഞു: “വിവാഹബന്ധം ഹറാമായവര്‍ കൂടെയില്ലാതെ ഒരു ദിവസത്തെ വഴിദൂരമുള്ള യാത്ര സ്ത്രീകള്‍ ചെയ്യരുത്.”(തിര്‍മിദി)
വീണ്ടും നബി പറഞ്ഞു: “വിവാഹബന്ധം ഹറാമായ പുരുഷന്‍ കൂടെയില്ലാതെ ,ഒരു രാത്രിയുടെ ദൈര്‍ഘ്യമുള്ള യാത്ര സ്ത്രീകള്‍ ചെയ്യരുത്.”(അബൂദാവൂദ്)

ഈ റിപ്പോര്‍ട്ടുകളിലെല്ലാം യാത്രയുടെ നീളത്തിലാണു വ്യത്യാസമുള്ളത്. യാത്ര ഒരു ദിവസമായാലും രണ്ടു ദിവസമായലുമെല്ലാം നിയമം ഒരുപോലെത്തന്നെയാണ്.

പുരുഷനു തന്റെ വിവാഹക്കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നു. മുസ്ലിം സ്ത്രീയെയോ യഹൂദസ്ത്രീയെയോ ക്രിസ്ത്യന്‍ സ്ത്രീയെയോ നികാഹു ചെയ്യാനുള്ള അധികാരമുണ്ട്. അടിമസ്ത്രീയെയും ലൈംഗികാവശ്യത്തിനുപയോഗിക്കാം. എന്നാല്‍ സ്ത്രീകള്‍ക്കിതില്‍ യാതൊരു കൈകടത്തലുമില്ല. അവള്‍‍ക്കൊരിക്കലും അമുസ്ലിമിനെ വേളി കഴിക്കാനാവില്ല. “മുസ്ലിംസ്ത്രീകള്‍ അവര്‍ക്കു(അമുസ്ലിംങ്ങള്‍ക്കു)യോജിച്ചവരല്ല, അവര്‍ മുസ്ലിം സ്ത്രീകള്‍ക്കും” (ഖുര്‍ ആന്‍ )
സ്ത്രീകള്‍ക്കു അടിമകളെ ലൈംഗികാവശ്യങ്ങള്‍ക്കു ഉപയോഗപ്പെടുത്താന്‍ പാടില്ല ഖുര്‍ ആനില്‍ പുരുഷന്മാര്‍ക്ക് അടിമസ്ത്രീകളെ ഉപയോഗപ്പെടുത്താന്‍ സ്വാതന്ത്ര്യം നല്‍കുകയും സ്ത്രീകള്‍ക്കു നിഷേധിക്കുകയും ചെയ്യുന്നു....”(പര്‍ദ്ദ , അബുല്‍ അ അലാ മൌദൂദി. പേജ് 172..)

[മൌദൂദിയുടെ ഈ പുസ്തകം മലയാളത്തില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചത് സുന്നികളാണ്.[ ഇര്‍ഷാദ് ബുക്സ്.] സ്ത്രീകളുടെ പള്ളി പ്രവേശനകാര്യത്തിലും മറ്റും ഇപ്പോള്‍ പുരോഗമന മുഖമൂടിയണിയാന്‍ ശ്രമിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ തനിനിറം വെളിച്ചത്താക്കാനാണ് സുന്നികള്‍ ഇതു പ്രസിദ്ധീകരിച്ചത്. ജമാ അത്തു കാരുടെ IPH ഇതു പോലെ മൌദൂദി സാഹിത്യം പലതും പൂഴ്ത്തി വെച്ചിട്ടുണ്ട്.]

ഇനി 50 കൊല്ലം മുമ്പത്തെ മൌദൂദിയില്‍നിന്നും ആധുനിക ജമാ അത്തു ബുദ്ധി ജീവികള്‍ ഇക്കാര്യത്തില്‍ എത്രമാത്രം മുന്നേറിയെന്നറിയാന്‍ അവരുടെ ചില ഉദ്ധരണികള്‍ കൂടി കാണുക:

“ഗൃഹഭരണവും കുടുംബ പരിപാലനവുമാണ് സ്ത്രീകളുടെ മുഖ്യ ചുമതലയായി ഇസ്ലാം കാണുന്നത്.” (ഒ അബ്ദുറഹിമാന്‍ , യുക്തിവാദികളും ഇസ്ലാമും )

“ഓഫീസുകളില്‍നിന്നും പണിശാലകളില്‍നിന്നും കമ്പോളങ്ങളില്‍നിന്നും വനിതകളെ തിരിച്ചു വിളിച്ച് പുരുഷന്മാര്‍ക്കു തൊഴില്‍ നല്‍കുകയാണെങ്കില്‍ ഒട്ടു വളരെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകും. ... സ്ത്രീയെ തിരിച്ചു വിളിക്കുക, സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബത്തെ സമൂഹനാശത്തിനിന്നും രക്ഷിക്കുക.” ( അബ്ദുറഹിമാന്‍ പെരിങ്ങാടി, മാധ്യമം- 1998 മാര്‍ച്ച്15)
“സ്ത്രീകള്‍ ഉന്നത ബിരുദങ്ങള്‍ നേടുന്നതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. പഠിപ്പ് കൂടുമ്പോള്‍ അവള്‍ക്ക് ഉദ്യോഗത്തിനു പോകാനുള്ള പ്രലോഭനമുണ്ടാകും. അതിനാല്‍ ആദ്യമായി നാം ചെയ്യേണ്ടത് സ്ത്രീകള്‍ പഠിക്കുന്നത് എങ്ങനെയെങ്കിലും തടയുകയാണ്. തുടക്കമെന്നനിലയില്‍ ബിരുദാനന്തര കോഴ്സുകള്‍ക്ക് പെണ്‍കുട്ടികള്‍ക്ക് അഡ്മിഷന്‍ കൊടുക്കരുതെന്നു നിയമം കൊണ്ടു വരുക... ക്രമേണ പെണ്‍പള്ളിക്കൂടങ്ങള്‍ അടച്ചു പൂട്ടി അവിടെയൊക്കെ ആണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കുകയുമാകാം.(എം ഇബ്രാഹിം -മാധ്യമം- 1998 ഏപ്രില്‍ 4)

ഈ വിഷയത്തില്‍ ചര്‍ച്ച തുടരും....

Monday, December 22, 2008

നമുക്ക് തെരുവില്‍ പുസ്തകം കത്തിക്കാം!

കേരളത്തിലെ മുസ്ലിം യുവചേതനയോട് ഒരഭ്യര്‍ത്ഥന:-

മുസ്ലിം സമുദായത്തിനും ഇസ്ലാം മതത്തിനും നേരിയ പോറല്‍ പോലും ഏല്‍ക്കാതെ സംരക്ഷിക്കാനാണല്ലോ നമ്മളൊക്കെ പാടു പെടുന്നത്. മതമില്ലാത്തജീവന്‍ എന്ന പാഠം സ്കൂളില്‍ പഠിപ്പിച്ചാല്‍ മതം തകര്‍ന്നു പോകുമെന്നു കണ്ടറിഞ്ഞതിനാലാണു നമ്മള്‍ മലപ്പുറത്തെ തെരുവില്‍ പാഠപുസ്തകങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചുകൊണ്ട് മതസംരക്ഷണ ജിഹാദ് നടത്തിയത്. സമൂഹത്തില്‍ ഒരു തരത്തിലുള്ള ചൂഷണവും അനീതിയും അനുവദിക്കില്ല എന്ന പ്രഖ്യാപനവുമായി തെരുവില്‍ കൊക്കക്കോലയുടെയും പെപ്സിയുടെയും കുപ്പികള്‍ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ധീര സമരം നടത്തുന്ന സോളിഡാരിറ്റി യുവ ധീര കര്‍മ്മഭടന്മാരും നമ്മുടെ സമുദായത്തിന്റെ അഭിമാനമാണല്ലോ.

ഒരു മന്ദബുദ്ധിയായ യുക്തിവാദി ഇസ്ലാമിനെ താറടിക്കുന്നു എന്നതാണല്ലോ ഇവിടെ പ്രശ്നം.

. ഇസ്ലാം മതത്തിന്റെ ഏറ്റവും ആധികാരികതയുള്ള ; എത്രയോ നൂറ്റാണ്ടുകളായി മുസ്ലിം സമുദായം അവലംബമാക്കിവന്ന ; ഇന്നും 90% മുസ്ലിം മതപാഠശാലകളിലും ഇസ്ലാമിക ശരീ അത്ത് എന്ന പേരില്‍ പഠിപ്പിച്ചു വരുന്ന; ഇന്‍ഡ്യയിലെ മുസ്ലിം വ്യക്തിനിയമ ത്തിന്റെ മുഖ്യ പ്രമാണമായ ഒരു മതഗ്രന്ഥത്തില്‍ , വിവാഹസമയത്തു വധുവിനു നല്‍കുന്ന മഹറ് നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളത് അതേ പടി ഉദ്ധരിക്കുകയാണ് ഞാന്‍ ഈ കുറിപ്പില്‍ ചെയ്തതെന്ന് വായനക്കാര്‍ക്കെല്ലാം മനസ്സിലായിട്ടുള്ളതുമാണ്. എന്നാല്‍ ഇവിടെ ഇസ്ലാമിനെ ഡിഫന്റ് ചെയ്യാന്‍ വന്ന സുഹൃത്തുക്കള്‍ പറയുന്നത് ഫത് ഹുല്‍ മുഈന്‍ എന്ന ഗ്രന്ഥം ഇസ്ലാമിന്റെ പ്രമാണമല്ല; അതിലുള്ള കാര്യങ്ങള്‍ ഇസ്ലാമിന്റെ അന്തസ്സിനു നിരക്കാത്തതും വളരെ വൃത്തി കെട്ടതും; സംസ്കാരശൂന്യവുമൊക്കെയാണ്. എന്നും യുക്തിവാദികളെ സഹായിക്കാനും ഇസ്ലാമിനെ നശിപ്പിക്കാനും ആരോ എഴുതിപ്പടച്ച വാറോലയാണതെന്നുമൊക്കെ അവര്‍ ആരോപിക്കുന്നു.

ശരി സുഹൃത്തുക്കളേ; ഞാന്‍ നിങ്ങളുടെ ആരോപണം തല്‍ക്കാലം വാദത്തിനായി അംഗീകരിക്കുന്നു.
ഇനി ഞാന്‍ പറയുന്ന കാര്യം ഒന്നു ശ്രദ്ധിച്ചു വായിക്കുക:

അങ്ങനെയാണെങ്കില്‍ നമ്മുടെ സമുദായവും മതവും ഏറ്റവും കൂടുതല്‍ താറടിക്കപ്പെടുന്നതും നശിപ്പിക്കപ്പെടുന്നതും എവിടെയാണ്? നമ്മുടെ സമുദായം ഇന്നും ഒരു പിന്നാക്ക സമുദായമായും , അപരിഷ്കൃത സമൂഹമായും നിലകൊള്ളുന്നതിന്റെ യഥാര്‍ത്ഥ കാരണം നാം എവിടെയാണ് അന്യേഷിക്കേണ്ടത്? നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളെ ധാര്‍മ്മികതയും ആത്മീയതയും പഠിപ്പിക്കാന്‍ നാം പറഞ്ഞയക്കുന്ന മദ്രസകളില്‍ കുട്ടികല്ലെ കൈകാര്യം ചെയ്യുന്നത് ആരാണ്? അവര്‍ വിദ്യാഭ്യാസം നേടുന്ന ദര്‍സുകളില്‍ എന്തൊക്കെയാണു പഠിപ്പിക്കപ്പെടുന്നത്? ഇതൊക്കെ നാം എന്നെങ്കിലും അന്യേഷിച്ചിട്ടുണ്ടോ?

എനിക്ക് ‍ ഇപ്പോള്‍ വളരെ ആത്മവിശ്വാസവും സന്തോഷവും തോന്നുന്നു. എന്റെ ഒരു പ്രധാന ജോലി ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. മുസ്ലിം ചെറുപ്പക്കാരുടെ കണ്ണു തുറപ്പിക്കുന്നതിന്റെ ആദ്യപടിയില്‍ ഞാന്‍ വിജയിച്ചിരിക്കുന്നു. ഇസ്ലാമിനെയും മുസ്ലിം സമുദായത്തെയും രക്ഷിക്കണമെന്നു താല്‍പ്പര്യമുള്ള ചെറുപ്പക്കാര്‍ എവിടെയാണ് ഇടപെടേണ്ടത് എന്നും എന്തു സമരമാണു നയിക്കേണ്ടതെന്നും അവരെ ബോധ്യപ്പെടുത്താന്‍ ഈ ഫത് ഹുല്‍ മുഈന്‍ ചര്‍ച്ച സഹായകമായി എന്നു തോന്നുന്നു.
മലപ്പുറത്തെ തെരുവില്‍ നാം ആദ്യം കൂട്ടിയിട്ടു കത്തിക്കേണ്ടത് ആറാം ക്ലാസിലെ സാമൂഹ്യപാഠമല്ല; ഫത് ഹുല്‍ മുഈന്‍ ഉള്‍പ്പെടെയുള്ള നിരവധി മതഗ്രന്ഥങ്ങളാണ് എന്ന് ഇനിയെങ്കിലും നാം മനസ്സിലാക്കുകയാണു വേണ്ടത്. മറ്റു മതക്കാരെ ഇസ്ലാമിലേക്കു മാര്‍ഗ്ഗം കൂട്ടാന്‍ നുണപ്രചരണങ്ങള്‍ നടത്തുകയും കോടികള്‍ വാരിവിതറി മേളകള്‍ നടത്തുകയും ചെയ്യുന്ന മുസ്ലിം സംഘടനകള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ചെയ്യേണ്ടിയിരുന്നത് ഇതൊക്കെയായിരുന്നു. സ്വന്തം സമുദായത്തെ അപരിഷ്കൃതത്വത്തി്ന്റെ ചെളിക്കുണ്ടില്‍ മേയാന്‍ വിട്ടിട്ട് മറ്റുള്ളവരെ ഈ സമുദായത്തിലേക്കു സുവിശേഷം പറഞ്ഞു ക്ഷണിക്കാന്‍ നടക്കുന്നത് ഉചിതമാണോ എന്ന് ഇനിയെങ്കിലും നാം ചിന്തിക്കുക. ഇസ്ലാമിന്റെ പ്രമാണങ്ങള്‍ എന്തൊക്കെയെന്നും കാലോചിതമായി അവ എങ്ങനെ പരിഷ്കരിക്കാമെന്നും ആലോചിക്കുന്നതിനു പകരം കത്തിയും ബോംബും തോക്കും ശേഖരിച്ച് ലോകത്തിന്റെ മുമ്പില്‍ ഒരു മതത്തെയും സമുദായത്തെയും അപകീര്‍ത്തിപ്പെടുത്തുന്നവര്‍ സ്വന്തം മക്കളെ പഠിപ്പിക്കേണ്ടതെന്തൊക്കെയാണെന്നെങ്കിലും ആലോചിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.


യുക്തിവാദികളുടെ പ്രചാരണത്തെക്കാളും പാഠപുസ്തകത്തിലെ മതേതരത്വത്തെക്കാളുമൊക്കെ ഇസ്ലാമിനും മുസ്ലിമിനും സര്‍വ്വനാശം സമ്മാനിക്കുന്നത് നമ്മുടെ മതപാഠശാലകളിലെ ധാര്‍മ്മിക പാഠങ്ങള്‍ തന്നെയാണെന്ന തിരിച്ചറിവിലേക്ക് ഈ ചര്‍ച്ച നമ്മെ എത്തിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി . അതു തന്നെയാണു ഞാന്‍ ഇത്തരം വിമര്‍ശനങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നതും.
ഇസ്ലാമിനെ താറടിക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. കാരണം അതു വിഡ്ഡിത്തമാണെന്ന് എനിക്കറിയാം . താറിനെക്കാള്‍ കറുത്ത ഒരു സാധനത്തി്ന്മേല്‍ താറ് തേച്ചാല്‍ അതു നിറം മങ്ങുകയല്ലേ ചെയ്യുക. ആധുനിക ഇസ്ലാമിസ്റ്റുകള്‍ ഇസ്ലാമിനുമേല്‍ കുമ്മായം തേച്ചു വെളുപ്പിക്കാന്‍ ശ്രമിക്കുന്നു; അതു വെള്ളമടിച്ചു കഴുകി യതാര്‍ത്ഥ നിറം കാണിച്ചുകൊടുക്കുകയാണു ഞാന്‍ ചെയ്യുന്നത്. ഈ സമുദായത്തിനു തിരിച്ചറിവിന്റെ വെളിച്ചം പകരുക എന്ന ലക്ഷ്യം മാത്രമെ എനിക്കുള്ളു.


ചര്‍ച്ച സജീവമാക്കാന്‍ തിരിച്ചെത്തിയ എല്ലാ മുസ്ലിം സുഹൃത്തുക്കള്‍ക്കും പ്രത്യേകം നന്ദി.


ഫത് ഹുല്‍ മുഈന്‍ തെരുവില്‍ കത്തിച്ചു കൊണ്ട് ഒരു സമരത്തിനു തുടക്കം കുറിക്കാന്‍ സോളിഡാരിറ്റി മുജാഹിദ് സുന്നി യുവാക്കള്‍ മുന്നോട്ടു വന്നാല്‍ അതിനാവശ്യമായ പെട്രോള്‍ എന്റെ വക ഫ്രീ !!!

Wednesday, December 17, 2008

സ്ത്രീ യഥാര്‍ത്ഥ ഇസ്ലാമില്‍ !

മതങ്ങളെല്ലാം വളരെ പവിത്രവും കുറ്റമറ്റതുമാണ്; മതത്തിന്റെ പേരിലുള്ള തിന്മകളെല്ലാം ജനങ്ങള്‍ മതത്തില്‍ നിന്നും അകന്നതുകൊണ്ടും യഥാര്‍ത്ഥ മതം ഉള്‍ക്കൊള്ളാത്തതുകൊണ്ടും സംഭവിക്കുന്നതാണ്; മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കോ അനീതികള്‍ക്കോ അനാചാരങ്ങള്‍ക്കോ മതം ഉത്തരവാദിയല്ല.

ഇങ്ങനെയൊക്കെയാണു സാധാരണ നാം കേള്‍ക്കാറ്, ആവര്‍ത്തിച്ചു കേള്‍ക്കുക വഴി ഇതൊക്കെ സര്‍വ്വാംഗീകൃത സത്യങ്ങളായി നമ്മുടെ പൊതു ബോധത്തില്‍ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്. യുക്തിവാദികളായ അല്‍പ്പം ചിലര്‍ മാത്രമാണ് മതങ്ങളെ നേരിട്ടു വിമര്‍ശിക്കാറുള്ളത്. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളെ മുഷിപ്പിക്കേണ്ടതില്ല എന്ന ചിന്തയാല്‍ പലരും ബോധപൂര്‍വ്വം ഈ നുണ ആവര്‍ത്തിക്കുകയും ചെയ്യുന്നു. അനേകം തലമുറയെ മതാന്ധതയുടെ പൊട്ടക്കുഴിയിലേക്കു തള്ളി വിടുന്നതില്‍ ഈ പൊതു നിലപാട് സഹായകമായിട്ടുണ്ട്.

ഈ നിലപാട് വാസ്തവത്തില്‍ നാം ഇനിയും തുടരേണ്ടതുണ്ടോ?  മതം ആധുനിക മനുഷ്യരെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യ ഘടകമാണോ? അതു നന്മയെക്കാള്‍ തിന്മയും പുരോഗതിയെക്കാള്‍ പിന്നാക്കാവസ്ഥയും പരിഷ്കാരത്തെക്കാള്‍ പ്രാകൃതത്വവുമല്ലേ ഇന്നു വിളയിക്കുന്നത്? ആധുനിക ധാര്‍മ്മികചിന്തകള്‍ക്കെല്ലാം മതം ഇന്നു വിലങ്ങു നില്‍ക്കുകയല്ലേ ചെയ്യുന്നത്?
മതം പ്രാകൃതമൂല്യങ്ങള്‍ക്കു മേല്‍ അടയിരിക്കുന്നു. അപരിഷ്കൃതമായ മൂല്യ സങ്കള്‍പ്പങ്ങളെ ന്യായീകരിക്കുകയും ശാശ്വതീകരിക്കുകയും ചെയ്യുന്നു.

ഇന്നത്തെ മതവിശ്വാസികള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ മതം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെക്കാള്‍ എത്രയോ ഉന്നതവും പരിഷ്കൃതവുമായ മൂല്യങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണു ജീവിക്കുന്നത്. മതമൂല്യങ്ങളില്‍ നിന്നകന്നതുകൊണ്ടാണ് ഇന്നത്തെ മനുഷ്യര്‍ക്കു പ്രാകൃത മനുഷ്യരെക്കാള്‍ നന്മയുള്ളവരായി ജീവിക്കാന്‍ കഴിയുന്നത്. മനുഷ്യര്‍ മതത്തില്‍നിന്നും എത്രത്തോളം അകലുന്നുവോ അത്രത്തോളം നന്നാവുകയാണു ചെയ്യുന്നത്


നാം ചര്‍ച്ച ചെയ്തു വരുന്ന വിഷയവുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഈ നിലപാട് വ്യക്തമാക്കാന്‍ ശ്രമിക്കാം.

സ്ത്രീയെ പൂര്‍ണ്ണ മനുഷ്യനായാണ് പരിഷ്കൃതലോകം കാണുന്നത്. സാമൂഹ്യജീവിതത്തില്‍ പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും സ്ത്രീക്കുമുണ്ട്. എന്നാല്‍ ഇസ്ലാം (മറ്റു മതങ്ങളും) സ്ത്രീയെ പുരുഷനു സുഖിക്കാനുള്ള ഒരു ഉപകരണം മാത്രമായാണു കണക്കാക്കുന്നത്. പുരുഷനു വേണ്ടി ദൈവം പ്രത്യേകം സൃഷ്ടിച്ച ഒരു ഭോഗ വസ്തു. ഇസ്ലാമിലെ വിവാഹസമ്പ്രദായം സ്വത്തവകാശം , സാക്ഷി നിയമം , ലൈംഗിക സദാചാരം തുടങ്ങിയ കാര്യങ്ങളെ സമഗ്രമായി പരിശോധിച്ചാല്‍ ഇക്കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തമാകും.


നാടോടികളായ അറബികളുടെ ഗോത്ര സമ്പ്രദായങ്ങളെ ദൈവീക പരിവേഷം നല്‍കി സമാഹരിച്ചുണ്ടാക്കിയതാണ് ഇസ്ലാം ശരീ അത്ത്. ആധുനിക മനുഷ്യനില്‍ അറപ്പുളവാക്കുന്നതരത്തില്‍ പ്രാകൃതവും മനുഷ്യത്വഹീനവുമാണ് അതിലെ നിയമങ്ങളും ആചാരങ്ങളും. തെളിവുകള്‍ക്കായി ഇവിടെ ഏതാനും പ്രമാണങ്ങള്‍ ഉദ്ധരിക്കാം.


നിക്കാഹിന്റെ വേളയില്‍ വധുവിന് നല്‍കുന്ന ‘മഹര്‍ ’ വധുവിനെ ആദരിക്കാനുള്ള ഒരു ഗിഫ്റ്റാണെന്നാണല്ലോ ഇപ്പോള്‍ ഇസ്ലാം വക്താക്കള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ എന്താണു മഹറെന്നും അതു നല്‍കുന്നതെന്തിനാണെന്നും ഇസ്ലാമിന്റെ നിയമസംഹിതയും കര്‍മ്മശാസ്ത്രവും വിശദീകരിക്കുന്നത് ഇതാ കാണുക :


“സംയോഗത്താലോ വിവാഹത്താലോ പുരുഷന്‍ സ്ത്രീക്കു കൊടുപ്പാന്‍ നിര്‍ബ്ബന്ധമായ ഒന്നാണു മഹര്‍ ...ഒരു വസ്തുവിന്റെ വിലയെന്ന നിലയ്ക്കു സ്വീകാര്യമായിട്ടുള്ളവയെല്ലാം മഹറെന്ന നിലയ്ക്കും സ്വീകാര്യം തന്നെ. അത് എത്ര തുഛമായാലും വിരോധമില്ല. മഹറായി പറയുന്നത് ഗുഹ്യസ്ഥാനമനുവദനീയമാകുന്നതിനു പകരമായി കൊടുക്കുന്നതായതാണിതിനു കാരണം. ...ശുഭ് ഹത്തായ സംയോഗത്തിലെന്നപോലെ ദുര്‍ബ്ബലപ്പെട്ട വിവാഹം വഴിക്കോ അസാധുവായ വാങ്ങല്‍ വഴിക്കോ നടത്തിയ സംയോഗത്തിലും തുല്യ മഹറിനു അവന്‍ നിര്‍ബ്ബന്ധിതനാകുന്നു. അവളുടെ ഗുഹ്യപ്രദേശത്തിന്റെ പ്രയോജനം അവന്‍ പൂര്‍ണ്ണമായ നിലയില്‍ അനുഭവിച്ചതാണ് ഇതിനു കാരണം. വരന്റെ ലിംഗാഗ്രം വധുവിന്റെ യോനിയില്‍ പ്രവേശിക്കുന്ന പക്ഷം കന്യാചര്‍ന്മ്മം നീങ്ങിയില്ലെങ്കിലും ശരി, തന്മൂലം മഹര്‍ മുഴുവന്‍ സ്ഥിരപ്പെടുന്നതാണ്.” (ഫത് ഹുല്‍ മുഈന്‍ . ഭാഗം 3. പേജ് 140)

ഭാര്യയുടെ ശരീരം തനിക്കു പ്രയോജനപ്പെടുത്താന്‍ പറ്റുന്ന കാലത്തോളം മത്രമേ അവള്‍ക്കു ഭക്ഷണം കൊടുക്കാന്‍ ഭര്‍ത്താവിനു ബാധ്യതയുള്ളു. അവന്റേതല്ലാത്ത കാരണത്താല്‍ സുഖഭോഗത്തിനു വിഘ്നമുണ്ടായാല്‍ അവള്‍ക്കു ചെലവിനു കൊടുക്കാന്‍ അയാള്‍ക്കു ബാധ്യതയില്ല. ഭാര്യയുടെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട ചില മതവിധികള്‍ കൂടി കാണുക:

“സുഖമനുഭവിക്കുവാനും താനിഷ്ടപ്പെട്ട സ്ഥലത്തു കൂടെ കൊണ്ടു പോകാനും തനിക്കു സ്വാതന്ത്ര്യമുള്ള ഭാര്യക്കു ചെലവിനു കൊടുക്കുവാന്‍ ഭര്‍ത്താവു നിര്‍ബ്ബന്ധിതനാകുന്നു. .. ഏതെങ്കിലും നിലയില്‍ ഭാര്യാസുഖം, അനുഭവിക്കാന്‍ സാധ്യതയുള്ള സ്ത്രീയെ തന്റെ വരുതിയില്‍ ലഭിച്ചാല്‍ അവള്‍ക്കു ചെലവിനു കൊടുക്കുവാന്‍ നിര്‍ബ്ബന്ധിതനാകുന്നു. ഭര്‍ത്താവ് സംയോഗത്തിനു പ്രാപ്തനല്ലാത്ത ബാലനായാലും ശരി., ഭാര്യാസുഖം അനുഭവിക്കുന്നതിനു ഭാര്യ തടസ്സമല്ലെന്നുള്ളതാണിതിനു കാരണം. ബാലികയല്ലെന്നുള്ളതൊഴിച്ച് യോനിയില്‍ മാംസം തിങ്ങുക, ഭ്രാന്തുണ്ടാവുക, രോഗം ബാധിക്കുക തുടങ്ങിയ കാരണങ്ങളാല്‍ അവളുടെ സംയോഗ സാധ്യതക്ക് ഊനം സംഭവിച്ചാലും ശരി.അവളുടെ സംയോഗ സാധ്യതക്കുള്ള ഊനം പ്രായക്കുറവു മൂലമുള്ളതാണെങ്കില്‍ അവള്‍ക്കു ചെലവിനു കൊടുക്കാന്‍ അവന്‍ നിര്‍ബ്ബന്ധിതനല്ല. ഭാര്യ കുട്ടിപ്രായം വിടാത്തവളാണെന്നിരിക്കെ ഭര്‍ത്താവിന്റെ അടുക്കലേക്ക് അവളുടെ ‘വലിക്കാരന്‍ ’ അവളെ വിട്ടു കൊടുത്താല്‍ തന്നെയും അവള്‍ക്കു ചെലവു കൊടുക്കാന്‍ അവന്‍ നിര്‍ബ്ബന്ധിതനല്ല. .പിണങ്ങി നില്‍ക്കുന്ന ഭാര്യയുമായിട്ടെന്നപോലെ ആ കുട്ടിയുമായി സുഖമനുഭവിക്കുന്നതിന്‍ അവനു സാധ്യതയില്ലെന്നുള്ളതാണിതിനു കാരണം. നേരെ മറിച്ച് അവളുമായി സുഖമനുഭവിക്കാന്‍ സാധ്യതയുള്ള പക്ഷം അവള്‍ക്കു ചെലവു കൊടുക്കാന്‍ അവന്‍ നിര്‍ബ്ബന്ധിതനാകുന്നു.... ഒരു മുദ്ദ് (ഒന്നേകാല്‍ റാത്തല്‍ ) എന്നതാണ് നിര്‍ബ്ബന്ധമായ ഭക്ഷണച്ചെലവിന്റെ തോത്.” ( ഫത് ഹുല്‍ മുഈന്‍ ഭാ.4 പേ. 22 )
“ഭാര്യക്കു രോഗം ബാധിച്ചാല്‍ മരുന്നു വാങ്ങിക്കൊടുക്കുകയോ വൈദ്യനു പ്രതിഫലം കൊടുക്കുകയോ ചെയ്യേണ്ട ബാധ്യത ഭര്‍ത്താവിനില്ല.” (പേ.26)
“അല്‍പ്പനേരമെങ്കിലും ഭാര്യ ഭര്‍ത്താവുമായി പിണങ്ങി നില്‍ക്കുന്ന പക്ഷം അവള്‍ക്കു ചെലവു ലഭിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നതാണെന്നുള്ള കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. ഭര്‍ത്താവിനു കീഴടങ്ങാതിരിക്കുക എന്നതാണു പിണങ്ങുക എന്നതിന്റെ വിവക്ഷ. ഭ്രാന്ത്, നിര്‍ബ്ബന്ധം, കൌമാരം തുടങ്ങിയ കാരണങ്ങളാല്‍ പിണങ്ങുന്ന പക്ഷം അവള്‍ കുറ്റക്കാരിയാവുകയില്ലെങ്കിലും ചെലവു കിട്ടാനുള്ള അര്‍ഹത ഇല്ലാതാകും. ....സുഖം അനുഭവിക്കുന്ന കാര്യത്തില്‍ ഭര്‍ത്താവിനെ ഭാര്യ തടയുന്ന പക്ഷം പിണക്കം ഉല്‍ഭവിക്കും. അവളെ തൊടുന്നതിനോ അഥവാ അവന്‍ ഉദ്ദേശിക്കുന്ന അവയവം തൊടുന്നതിനോ അവള്‍ വിസമ്മതം കാണിച്ചാല്‍ അവളുടെ പിണക്കം സ്ഥാപിക്കപ്പെട്ടു. ഗുഹ്യസ്ഥാനത്തു മുറിവുള്ളതുകൊണ്ടോ സംയോഗത്തിനു സാധ്യമല്ലാത്ത നിലയില്‍ രോഗമുള്ളതുകൊണ്ടോ പുരുഷലിംഗത്തിന്റെ ക്രമാതീതമായ വലുപ്പം കൊണ്ടോ അത്തരം കാരണങ്ങളാലോ അവള്‍ അവനെ തടയുന്ന പക്ഷം അതു പിണക്കമാണെന്നു സ്ഥാപിക്കാവതല്ല. ആര്‍ത്തവം ഉണ്ടായതുകൊണ്ട് ഭര്‍ത്താവിനെ തടഞ്ഞെന്നു വന്നാലും അതു പിണക്കം മൂലമുള്ള തടയലായി പരിഗണിക്കരുത്. ലിംഗത്തിന്റെ വലിപ്പത്തെ കുറിച്ച് നാലു സ്ത്രീകള്‍ സാക്ഷി പറയുന്ന പക്ഷമോ, അവന്‍ സ്വയം സമ്മതിക്കുകയോ ,മതിയായ രണ്ടു പുരുഷന്മാര്‍ സാക്ഷി നില്‍ക്കുകയോ ചെയ്യുന്ന പക്ഷവും അതു സ്വീകരിക്കാവുന്നതാണ്. സാക്ഷി പറയാനുദ്ദേശിക്കുന്നവര്‍ക്ക് ലിംഗോദ്ധാരണത്തിനുപകരിക്കുന്ന തന്ത്രങ്ങള്‍ പ്രയോഗിക്കാവുന്നതാണ്. പക്ഷെ നിഷിദ്ധമായ പ്രയോഗങ്ങളൊന്നും പാടില്ല. ലിംഗത്തിനു പ്രസരിപ്പുള്ള നിലയില്‍ വധൂവരന്മാരുടെ ഗുഹ്യസ്ഥാനങ്ങള്‍ വ്യക്തമായി കണ്ടാല്‍ നാലു സ്ത്രീകള്‍ക്ക് അവയുടെ വലിപ്പം മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ സാക്ഷി പറയാന്‍ ഉദ്ദേശിക്കുന്നവര്‍ വധൂവരന്മാരുടെ ഗുഹ്യസ്ഥാനങ്ങള്‍ കാണുന്നതിനു വിരോധമില്ല.” (പേ.28)
“ഭര്‍ത്താവോടൊപ്പം യാത്ര ചെയ്യുവാന്‍ ഭാര്യ കൂട്ടാക്കാത്ത പക്ഷം അവള്‍ക്കു ചെലവു കൊടുക്കേണ്ടുന്ന കടമ അവനില്ല. പക്ഷേ, അവള്‍ തന്നോടൊപ്പം യാത്ര ചെയ്യുവാന്‍ കൂട്ടാക്കാത്ത കാലത്ത് അവന്‍ സംയോഗം ചെയ്തിട്ടുള്ള പക്ഷം അവള്‍ക്കു ചെലവു കൊടുപ്പാന്‍ അവന്‍ നിര്‍ബ്ബന്ധിതനാകുന്നു.” (പേ..30)


വിവാഹസമയത്തു സ്ത്രീക്കു വില നിശ്ചയിക്കുന്നതും അതു കൈമാറുന്നതും വെറുമൊരു ചടങ്ങായിട്ടോ സമ്മാനമായിട്ടോ ഒക്കെയാണ് ഇന്ന് മുസ്ലിംങ്ങള്‍ കണക്കാക്കുന്നത്. കല്യാണം നടത്തുന്നത് ഒരു കുടുംബം സ്ഥാപിച്ച് ഒരുമിച്ചു ജീവിക്കാന്‍ വേണ്ടിയുമാണ്. എന്നാല്‍ യഥാര്‍ത്ഥ ഇസ്ലാമില്‍ അതൊന്നുമല്ല വിവാഹം. അതു സ്ത്രീയുടെ ശരീരം വില പറഞ്ഞു വില്‍ക്കലും വാങ്ങലും തന്നെയാണ്. ഉഭയകക്ഷി സമ്മതത്തോടെയോ അല്ലാതെയോ നടക്കുന്ന വ്യഭിചാരം പോലും അര്‍ഹതപ്പെട്ട പ്രതിഫലം നല്‍കുന്നതോടെ ഹലാലായിക്കിട്ടും എന്നു വ്യാഖ്യാനിക്കുന്ന മദ് ഹബുകളുണ്ട് ഇസ്ലാമില്‍ !

എല്ലാം പിന്നീട് വിശദീകരിക്കാം. സ്വതന്ത്ര ലൈംഗികത അനുവദിക്കുന്ന മതമാണ് ഇസ്ലാമെന്ന കാര്യം നമ്മളില്‍ എത്രപേര്‍ക്കറിയാം?... വീണ്ടും തെളിവുകളുമായി .... അടുത്ത ഭാഗം ഉടന്‍ ....

Thursday, December 11, 2008

അല്പം കുടുംബ വിശേഷം


വധൂവരന്മാരോടൊപ്പം മന്ത്രി പാലോളി വിവാഹവേദിയില്‍


മക്കളുടെ വിവാഹം സംബന്ധിച്ച്


ഭാര്യയും രണ്ടു മക്കളും ചേര്‍ന്നതാണ് എന്റെ കുടുംബം. സ്വതന്ത്രരായാണു ഞങ്ങള്‍ മക്കളെ വളര്‍ത്തിയത്. ഞങ്ങളുടെ ആദര്‍ശങ്ങളോ വിശ്വാസങ്ങളോ മക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചില്ല. അവര്‍ക്ക് അവരുടെ വഴി സ്വീകരിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവരുടെ ജീവിത പങ്കാളികളെ അവര്‍ തന്നെയാണു കണ്ടെത്തിയത്.
പൊന്നാനിയിലെ ഒരു സാധാരണ ഹിന്ദു കുടുംബത്തിലെ പെണ്‍കുട്ടിയാണ് മകന്റെ കൂട്ടുകാരി. മലപ്പുറത്തെ ഒരു ഹിന്ദു മുസ്ലിം മിശ്ര ദമ്പതികളുടെ മകന്‍ മകളുടെ കൂട്ടുകാരനും.

മതപരമായ ആചാരങ്ങളൊന്നുമില്ലാതെ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് അനുസരിച്ച് മലപ്പുറം സബ് റജിസ്ട്രാര്‍ ആഫീസില്‍ വിവാഹം റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മലപ്പുറം ടൌണ്‍ ഹാളില്‍ വെച്ച് ഒരു സ്വീകരണച്ചടങ്ങും സംഘടിപ്പിക്കുകയുണ്ടായി.

ഞങ്ങളുടെ കുടുംബത്തിലെ കാരണവര്‍ എന്നു കണക്കാക്കപ്പെടുന്ന സഖാവ് ആര്‍ ആര്‍ സി (ആര്‍ രാമചന്ദ്രന്‍ ) വധൂവരന്മാരെ സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന് അവര്‍ പരസ്പരം പൂമാല ചാര്‍ത്തി. അത്രയുമായിരുന്നു ‘ചടങ്ങ്’.
പെണ്‍കുട്ടികള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഒന്നും അണിയാതെ വിവാഹവേദിയില്‍ നിന്നത് എല്ലാവര്‍ക്കും കൌതുകകരമായി തോന്നി!
പര്‍ദ്ദയും മക്കനയും ധരിച്ചവരും നെറ്റിയില്‍ ചന്ദനവും സിന്ദൂരവും അണിഞ്ഞവരും ബന്ധുക്കളായി ഒരേ കല്യാണവേദിയില്‍ അണി നിരന്നതും മലപ്പുറത്തുകാര്‍ക്ക് വിസ്മയകരമായ കാഴ്ച്ച യായി.

മൂന്നു കുടുംബങ്ങളിലെയും പ്രധാന അംഗങ്ങളെല്ലാം വേദിയിലുണ്ടായിരുന്നു. മറ്റുള്ളവര്‍ സദസ്സിലും. കുടുംബാംഗങ്ങളുടെ സമ്പൂര്‍ണ്ണ പങ്കാളിത്തവും സഹകരണവും ഞങ്ങള്‍ക്ക് ഏറെ സന്തോഷകരവും അഭിമാനകരവുമായി. സമൂഹത്തിലെ എല്ലാ തുറകളിലും പെട്ട ആയിരക്കണക്കിനാളുകള്‍ ഈ വിവാഹച്ചടങ്ങില്‍ ആവേശപൂര്‍വ്വം പങ്കെടുക്കുകയുണ്ടായി. നേരില്‍ വരാന്‍ കഴിയാത്തവര്‍ ആശംസകള്‍ അറിയിക്കുകയും മറ്റു വിധത്തില്‍ സഹകരിക്കുകയും ചെയ്തു.

മന്ത്രി പാലോളി വളരെ നേരത്തെ തന്നെ വന്നു മക്കളോടൊപ്പം വേദിയിലിരുന്നു. ടി കെ ഹംസ (എം പി), മഞ്ഞളാംകുഴി അലി (എം എല്‍ എ), വി ശശികുമര്‍ (എം എല്‍ എ), ഭാര്യ ബദറുന്നിസ, കെ സെയ്താലിക്കുട്ടി, പി കെ സൈനബ, മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ യാക്കൂബ്, ചന്ദ്രിക പത്രാധിപര്‍ സി പി സെയ്തലവി, പി എ പൌരന്‍ , ഗീത, പവിത്രന്‍ , ആര്‍ കെ മലയത്ത്, ജോണ്‍സണ്‍ അയിരൂര്‍ , യു കലാനാഥന്‍ , ശ്രീനി പട്ടത്താനം, ഏ വി ജോസ്, യുക്തിവാദി സുഹൃത്തുക്കള്‍ ,സാംസ്കാരികപ്രവര്‍ത്തകര്‍ , എന്നിങ്ങനെ നിരവധി പ്രമുഖര്‍ വേദിയില്‍ വന്നു മക്കളെ ആശംസിക്കുകയുണ്ടായി.

ബ്ലോഗ് സുഹൃത്തുക്കളായ ചിത്രകാരന്‍ , റഫീഖ് തുടങ്ങിയവരും പങ്കെടുത്തു. എല്ലാവരോടും മനം നിറഞ്ഞ കൃതജ്ഞത അറിയിക്കുന്നു.
മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.