Friday, January 30, 2009

ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണിതെന്നു തോന്നിയതിനാല്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു....


സാംസ്‌കാരിക വിഭജനം പ്രോത്സാഹിപ്പിക്കരുത്‌



ഹമീദ്‌ ചേന്ദമംഗലൂര്‍

മുഖ്യധാരയുടെ ഭാഗമാകാന്‍ ന്യൂനപക്ഷത്തിന്‌ സാധിക്കുമ്പോഴാണ്‌ അവരുടെ ക്ഷേമം ഉറപ്പുവരുത്തപ്പെടുന്നത്‌. ക്രൈസ്‌തവര്‍ സാമൂഹിക ജീവിതത്തിന്റെ വിവിധ തുറകളില്‍ മുന്നേറിയിട്ടുണ്ടെങ്കില്‍, പ്രധാനപ്പെട്ട കാരണം മുഖ്യധാരയുടെ ഭാഗമാകുന്നതില്‍ അവര്‍ പ്രത്യേകം ശ്രദ്ധചെലുത്തി എന്നതാണ്‌. ഇക്കാര്യത്തില്‍ മുസ്‌ലിങ്ങള്‍, വിശേഷിച്ച്‌ വടക്കേ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍, പലപ്പോഴും അറച്ചുനിന്നു. പൊതുസമൂഹവും ലോകവും മുന്നോട്ടു കുതിക്കുമ്പോഴും തങ്ങളുടേതായ സാംസ്‌കാരിക മാളങ്ങളില്‍ ഒതുങ്ങാനാണ്‌ അവര്‍ പരിശീലിപ്പിക്കപ്പെട്ടത്‌. ഒരുതരം 'ഗെറ്റോ' മനഃസ്ഥിതിക്ക്‌ അവര്‍ വശംവദരായി.

ഈ മനഃസ്ഥിതിയില്‍ നിന്ന്‌ മുക്തരാക്കാനും മുഖ്യധാരയുമായി അടുക്കാനും സാമ്പ്രദായിക സമുദായ നേതൃത്വത്തിന്‌ താത്‌പര്യമില്ല എന്നിതനാലാവും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ആ ദിശയില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുകയുണ്ടായില്ല. പിറകോട്ട്‌ നോക്കുന്നതിന്‌ പകരം മുന്നോട്ട്‌ നോക്കുന്ന ഒരു ജനവിഭാഗമായി മുസ്‌ലിങ്ങള്‍ മാറേണ്ടതുണ്ടെന്നും ആ സമുദായത്തിലെ അംഗബലം കുറഞ്ഞ പുരോഗമനേച്ഛുക്കള്‍ കാലാകാലങ്ങളില്‍ ആവശ്യപ്പെട്ടു പോന്നിട്ടുണ്ടെങ്കിലും അസംഘടിതരായ അവരുടെ ശബ്ദം അവഗണിക്കുകയാണ്‌ അധികാരികള്‍ ചെയ്‌തത്‌.

മുസ്‌ലിം വ്യക്തിനിയമപരിഷ്‌കരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഭരണകര്‍ത്താക്കള്‍ അവലംബിച്ച നിഷേധാത്മകനയം അതിന്റെ തെളിവാണ്‌. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ മുസ്‌ലിങ്ങളുടെ വിദ്യാഭ്യാസ പ്രശ്‌നത്തിലും ആരോഗ്യകരമല്ലാത്ത കീഴ്‌വഴക്കങ്ങള്‍ സൃഷ്‌ടിക്കാനാണ്‌ കേന്ദ്രഭരണനേതൃത്വം താത്‌പര്യമെടുക്കുന്നത്‌. കേന്ദ്രമാനവശേഷി വികസനമന്ത്രി (കേന്ദ്രഭരണകൂടം) മുസ്‌ലിങ്ങളെ പൊതുവിദ്യാഭ്യാസ ധാരയില്‍ നിന്ന്‌ പുറന്തള്ളാനുള്ള നിയമനിര്‍മാണത്തിന്‌ തിടുക്കം കൂട്ടുകയാണ്‌. കേന്ദ്ര സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡി (സി.ബി.എസ്‌.ഇ.) ന്റെ മാതൃകയില്‍ കേന്ദ്ര മദ്രസ ബോര്‍ഡ്‌ രൂപവത്‌കരിക്കുമെന്ന്‌ മന്ത്രി അര്‍ജുന്‍ സിങ്‌ വ്യക്തമാക്കിയിരിക്കുന്നു. സംസ്ഥാന മദ്രസ്സ ബോര്‍ഡുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സി.ബി.എസ്‌.ഇ. സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ തുല്യമാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്‌.

ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്‌, ബിഹാര്‍, ബംഗാള്‍, അസം, ഒറീസ്സ, ജാര്‍ഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ ഇപ്പോള്‍ മദ്രസ്സ ബോര്‍ഡുകളുള്ളത്‌. ഈ സംസ്ഥാനങ്ങളിലെ മദ്രസ്സകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സി.ബി.എസ്‌.ഇ. വിദ്യാര്‍ഥികള്‍ക്ക്‌ തുല്യരായി ഭാവിയില്‍ പരിഗണിക്കപ്പെടും. മറ്റു സംസ്ഥാനങ്ങളില്‍ മദ്രസ്സ ബോര്‍ഡുകള്‍ നിലവില്‍ വരുന്നതോടെ അവിടങ്ങളിലെ മദ്രസ്സ വിദ്യാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

ഈ നയം മുസ്‌ലിം സമുദായത്തിന്‌ ഗുണകരമാണെന്നു പ്രത്യക്ഷത്തില്‍ തോന്നാം. തൊഴിലിനും ഉപരിപഠനത്തിനും പരിഗണിക്കാന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ പകരം മദ്രസ്സ സര്‍ട്ടിഫിക്കറ്റുകള്‍ മതി എന്നുവരുന്നത്‌ ഒട്ടേറെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക്‌ പ്രയോജനകരമാവുമല്ലോ എന്നാവും കരുതുന്നത്‌. ഇത്തരം ഒരു ശുപാര്‍ശ സച്ചാര്‍ കമ്മിറ്റി നല്‍കിയപ്പോള്‍ ആ കമ്മിറ്റിയുടെയും ചിന്ത ഇതേ വഴിക്കാകും പോയിരിക്കുക. പക്ഷേ, ഒരു വസ്‌തുത ഇവിടെ വിസ്‌മരിക്കുകയോ വിഗണിക്കുകയോ ചെയ്യുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അധ്യേതാക്കള്‍ക്ക്‌ അറിവ്‌ പകരുക മാത്രമല്ല; അധ്യേതാക്കളുടെ മനസ്സിനെ രൂപപ്പെടുത്തുന്നതില്‍, അവരുടെ അഭിവീക്ഷണങ്ങളെ നിര്‍ണയിക്കുന്നതില്‍, സുപ്രധാന പങ്കു വഹിക്കുക കൂടി ചെയ്യുന്നുണ്ട്‌.

വ്യത്യസ്‌ത മതപശ്ചാത്തലങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ ഒന്നിച്ചു പഠിക്കുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിതാക്കള്‍ക്ക്‌ നല്‍കുന്ന ലോകവീക്ഷണമാവില്ല, പ്രത്യേക മതത്തിന്റെ നിയന്ത്രണത്തിലുള്ളതും പ്രത്യേകമതത്തില്‍പെട്ടവര്‍ മാത്രം പഠിക്കുന്നതുമായ സ്ഥാപനങ്ങളില്‍ ശിക്ഷണം നേടുന്നവര്‍ സ്വാംശീകരിക്കുന്ന ലോകവീക്ഷണം. പൊതുവിദ്യാലയങ്ങള്‍ മതനിരപേക്ഷ ബഹുസ്വരലോകവിക്ഷണം പ്രദാനം ചെയ്യുമ്പോള്‍ മതകേന്ദ്രീകൃത വിദ്യാലയങ്ങള്‍ ഏക മതാധിഷ്‌ഠിത ഏക സമുദായാധിഷ്‌ഠിത ലോകവീക്ഷണമാണ്‌ പകരുക. അത്‌ സങ്കുചിതവും അസഹിഷ്‌ണുതാപരവുമാകാനുള്ള സാധ്യത ഏറെയാണ്‌.

ഇവിടെ ഒരു സംശയം ഉയരാം. ക്രൈസ്‌തവ മിഷണറിമാര്‍ സ്ഥാപിച്ചതും പല ക്രൈസ്‌തവ സഭകളും നടത്തിപ്പോരുന്നതുമായ വിദ്യാലയങ്ങള്‍ ഇവിടെയുണ്ട്‌. അതുപോലെ ആര്യസമാജം പോലുള്ള സംഘടനകള്‍ക്ക്‌ കീഴിലുമുണ്ട്‌. അവ അനഭിലഷണീയമല്ലെങ്കില്‍ മദ്രസ്സ ബോര്‍ഡും അതിനു കീഴിലുള്ള വിദ്യാലയങ്ങളും മാത്രം എങ്ങനെ അനഭിലഷണീയമാകും? ഇവ രണ്ടും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടെന്നതാണ്‌ ശ്രദ്ധിക്കപ്പെടേണ്ടത്‌.

ക്രൈസ്‌തവ സഭകളോ ആര്യസമാജമോ ചില മുസ്‌ലിം മത സമുദായ സംഘടനകള്‍ തന്നെയോ നടത്തുന്ന വിദ്യാലയങ്ങള്‍ പിന്തുടരുന്നത്‌ പൊതു വിദ്യാലയങ്ങളുടെ അതേ പാഠ്യപദ്ധതിയാണ്‌. അതുകൊണ്ടുതന്നെ അത്തരം വിദ്യാലയങ്ങളിലെ വിദ്യാര്‍ഥി സമൂഹം മതേതരമാണ്‌. വ്യത്യസ്‌ത മതസമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ അവിടങ്ങളില്‍ പഠിക്കുന്നു. മദ്രസ്സകളുടെ അവസ്ഥ അതല്ല. സച്ചാര്‍ സമിതിയും സര്‍ക്കാറും നിര്‍ദേശിക്കുന്നത്‌ പോലെ ഭൗതികശാസ്‌ത്രങ്ങളും സാമൂഹിക ശാസ്‌ത്രങ്ങളും കൂടി ഉള്‍പ്പെട്ട ഒരു പാഠ്യപദ്ധതി അവിടെ നടപ്പാക്കിയാല്‍ പോലും മുസ്‌ലിം മതപഠനത്തിന്‌ പ്രാമുഖ്യം നല്‍കുന്ന ആ സ്ഥാപനങ്ങള്‍ അന്യമതസ്ഥര്‍ക്ക്‌ സ്വീകാര്യമാവില്ല. വിവിധ മതങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളുടെ സങ്കലനം അവിടങ്ങളില്‍ ഉണ്ടാവില്ല.

ഒരു ബഹുസ്വര സമൂഹത്തില്‍ വ്യത്യസ്‌ത മത ജാതി സംസ്‌കാര പശ്ചാത്തലങ്ങളില്‍ നിന്നുവരുന്ന വിദ്യാര്‍ഥികളുടെ കൂടിക്കലരല്‍ സംഭവിക്കണം. സര്‍ക്കാര്‍ സ്‌കൂളുകളിലായാലും പൊതുവിദ്യാഭ്യാസ പദ്ധതി പിന്തുടരുന്ന സ്വകാര്യ സ്‌കൂളുകളിലായാലും അത്തരം സങ്കലനം ഇപ്പോള്‍ നടക്കുന്നുണ്ട്‌. വിവിധ മതസമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഒരുമിച്ച്‌ പഠിക്കുമ്പോള്‍ അവര്‍ തമ്മില്‍ ആശയവിനിമയം മാത്രമല്ല, സാംസ്‌കാരികമായ ആദാനപ്രദാനവും നടക്കുന്നു. മതഭിന്നതകള്‍ മാറ്റിവെച്ച്‌ പരസ്‌പരം മനസ്സിലാക്കാനും സാമൂഹികമായി തങ്ങള്‍ അഭിന്നരാണെന്ന്‌ ഗ്രഹിക്കാനും അവര്‍ക്ക്‌ വഴിയൊരുങ്ങുന്നു. ഒരു പ്രത്യേക മതത്തിന്റെയോ ജാതിയുടേയോ സംസ്‌കാരം എന്നതില്‍ നിന്നു ദേശത്തിന്റെ സംസ്‌കാരം എന്ന കാഴ്‌ചപ്പാടിലേക്ക്‌ അവര്‍ വളരുന്നു. മതസംസ്‌കാരത്തിന്റെ ഇടുക്കങ്ങളില്‍ നിന്ന്‌ മതേതര സംസ്‌കാരത്തിന്റെ വിശാലതയിലേക്ക്‌ കടന്നുപോകാന്‍ അത്തരം സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പ്രാപ്‌തരാകുന്നു.

എന്തെല്ലാം കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും നമ്മുടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാംസ്‌കാരിക സംശ്ലേഷണത്തിന്റെ വേദികളാണെന്നത്‌ നിസ്‌തര്‍ക്കമാണ്‌. ഹൈന്ദവ ഇസ്‌ലാമിക ക്രൈസ്‌തവ സംസ്‌കാരങ്ങള്‍ അവിടെ സംഗമിക്കുന്നു. ശക്തമായ ഒരു മതനിരപേക്ഷ സമൂഹമാണ്‌ നമ്മുടെ ലക്ഷ്യമെങ്കില്‍ അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്‌. ഹിന്ദുക്കള്‍ മാത്രമോ മുസ്‌ലിങ്ങള്‍ മാത്രമോ ക്രൈസ്‌തവര്‍ മാത്രമോ പഠിക്കുന്ന സ്ഥാപനങ്ങള്‍ അന്തിമവിശകലനത്തില്‍ സാംസ്‌കാരിക വിഭജനം സൃഷ്‌ടിക്കുന്നതിലേക്കാണ്‌ നയിക്കുക. പൊതുതിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട്‌ ഏതെങ്കിലും മതവിഭാഗത്തെ പ്രീണിപ്പിക്കാന്‍ ഉപയോഗിക്കേണ്ട ഉപകരണമായിക്കൂടാ വിദ്യാഭ്യാസം. മുസ്‌ലിം സമുദായത്തിന്റെ ക്ഷേമവും പുരോഗതിയുമാണ്‌ ലക്ഷ്യമെങ്കില്‍ ചെയ്യേണ്ടത്‌ മുസ്‌ലിങ്ങളെ മതേതരസമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരികയാണ്‌. ആ ലക്ഷ്യം നേടാന്‍ വിദ്യാഭ്യാസരംഗത്ത്‌ സര്‍ക്കാറിന്‌ ഏറ്റെടുക്കാവുന്ന ദൗത്യം ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഴുസമയ വിദ്യാലയങ്ങളായി പ്രവര്‍ത്തിക്കുന്ന മദ്രസ്സകളില്‍ നിന്ന്‌ മുസ്‌ലിങ്ങളെ പൊതുവിദ്യാലയങ്ങളിലേക്ക്‌ വിമോചിപ്പിക്കുക എന്നതത്രേ.

[മാതൃഭൂമി പത്രത്തോട് കടപ്പാട്]

ഒരു ബഹുസ്വര സമൂഹത്തില്‍ വ്യത്യസ്‌ത മത ജാതി സംസ്‌കാര പശ്ചാത്തലങ്ങളില്‍ നിന്നുവരുന്ന വിദ്യാര്‍ഥികളുടെ കൂടിക്കലരല്‍ സംഭവിക്കണം. മുസ്‌ലിം സമുദായത്തിന്റെ
ക്ഷേമവും പുരോഗതിയുമാണ്‌ ലക്ഷ്യമെങ്കില്‍ ചെയ്യേണ്ടത്‌
മുസ്‌ലിങ്ങളെ മതേതരസമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരികയാണ്‌

6 comments:

-: നീരാളി :- said...

ഉചിതമായി.

മത നേതാക്കള്‍ മാത്രമല്ല നമ്മുടെ ചില 'പുരോഗമന വാദി' കള്‍ വായിച്ചു പഠിക്കേണ്ട വിഷയം.

ഇനിയും എപ്പോഴാണാവോ ഈ ചെവികളൊക്കെ ഒന്നു തുറന്നുകിട്ടുക ?

Anonymous said...

പുരോഗതിയുമാണ്‌ ലക്ഷ്യമെങ്കില്‍ ചെയ്യേണ്ടത്‌
മുസ്‌ലിങ്ങളെ മതേതരസമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരികയാണ്‌
======

i dont understand what does he mean by secular society( മതേതരസമൂഹത്തിന്റെ )?.

Anonymous said...

നീരജ് ഭായി, താഴെ ഒരു കമന്റ് ഉണ്ട് വായിക്കുക. എന്താണ് “ മതേതരസമൂഹത്തിന്റെ ” ?...... (i dont understand what does he mean by secular society) … അഫ്ഗാനിസ്ഥാൻ സ്വപ്നം കാണുന്ന ഇവർക്ക് മതേതരത്വം എന്നാൽ എന്തെന്ന് അറിയില്ല., അല്ലങ്കിൽ അങ്ങനെ ഒന്ന് പാടില്ല. നാളെ നമ്മുടെ സർക്കാരുകൾ ക്രൈസ്ത്വർക്കായി, ഹിന്ദുക്കൾക്കായി പുതിയ യൂണിവേർസിറ്റികൾ അനുവദിക്കും അങ്ങനെ secular അല്ലാത്തെ ഒരു society നമുക്ക് വാർത്തെടുക്കാം., ആവിടെ പുതിയ രാമക്ഷേത്രങ്ങളും, ബാബറി മ്സജിത് കളും, പള്ളികളും നമുക്ക് സൃഷ്ടിക്കാം, പിന്നെ മോഡിമാരെ നമുക്ക് മുഖ്യമന്ത്രിയും, പ്രധാനമന്ത്രിയും ആക്കാം ( അഹമ്മദ് മോഡി, ജോസഫ് മോഡി, നരേന്ദ്രമോഡി….) ഓരോ നിയോജക മണ്ഡലത്തിൽ നിന്നും മതാടിസ്ഥാന MLA, MP,PM. മാരെ നമുക്ക് തിരഞ്ഞടുക്കാം, മുസ്ലീംങ്ങൾക്കായി ശരിയത്ത് കോടതികൾ സ്ഥാപിക്കണം, മറ്റ് മതങ്ങൾക്ക് അവരുടെ എന്തെങ്കിലും നിയമ വ്യവസ്ഥ ഉണ്ടെങ്കിൽ അങ്ങനെ, ജയിലുകൾ അതും മതാടിസ്ഥാനത്തിൽ എല്ലാം മതമയം …… എത്ര സുന്ദരമാണ് ആ ഭരതം, ഇനീ രാജ്യത്തിന്റെ പേര് വേണമെങ്കിലും മാറ്റാം അൽ-ഇന്ദ്, ഭാരതം, സ്റ്റേറ്റ് ഒഫ് കൃസ്ത്യാനിയ. എന്നിങ്ങനെ !!! ആഹാ സന്ദോഷം കൊണ്ടെനിക്കാൻ വയ്യെ ഞാനിപ്പോൾ മൊത്തം തിന്നുതീർക്കും…..തെയ്യത്തോം താരാ, തെയ്യത്തോം താരാ, തെയ്യത്തോം താരാ “ ഹാപ്പി ഇന്ത്യ…, എവരിബെഡി ഹാപ്പി “…..   കംന്റും പോസ്റ്റിംഗും നിറുത്തിയതാ…..പരാതിക്കാരൻ എന്ന് ബ്ലോഗ് ഇന്നുമുതൽ ഈ ബൂലോകത്തിലില്ല…. ഇത് പരാതിക്കാരന്റെ അവസാനത്തെ കമന്റ്……..

Anonymous said...

മുഖ്യധാരയുടെ ഭാഗമാകാന്‍ ന്യൂനപക്ഷത്തിന്‌ സാധിക്കുമ്പോഴാണ്‌ അവരുടെ ക്ഷേമം ഉറപ്പുവരുത്തപ്പെടുന്നത്‌.

എന്റെ പ്രിയപ്പെട്ട മുഖ്യധാരേ...നീ എവിടെയാണു കുട്ടീ..ഒരു നോക്കെങ്കിലും
നിന്നെയൊന്നു കാണാന്‍, നിന്നില്‍ ലയിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷേ നിന്നെ ആകെക്കൂടി കാണാനുള്ളത് ഹമീദ്
സാറിന്റെ ലേഖനങ്ങളിലും പിന്നെ മറ്റു ചിലരുടെ സ്ഥിരം പല്ലവികളിലും മാത്രം..നീ ഉടന്‍ മടങ്ങി വരൂ...
ന്യൂനപക്ഷങ്ങള്‍ കാത്തിരിക്കുന്നു..

sakkeer hussain said...

hamiid maashin~ oru vishayam kiTTi- madrasayum sibi_esiyum -
inthyayil mukhyadhaarayil chErnnaal ellaa praSnavum pariharikkaam ennathaaN~ otamuli - kyasthyan samuuhatthe maash udaaharaNamaayi chuuNdi kaaTTunnu.- onn chOdikkaTTe -yESu dEvane kaavi vasthram aNiyicchiTTum, thaamarayil prathishaTicchiTTum, nilaviLakkin~ mukaLil kuriS piTippicchiTTum , siinthuuram thoTTiTum enthE oRisaayilum mamgalaapuratthum ellaam kyasthyaanikaL aakramikkappeTunnu ?

..naj said...

""""ക്രൈസ്‌തവ സഭകളോ ആര്യസമാജമോ ചില മുസ്‌ലിം മത സമുദായ സംഘടനകള്‍ തന്നെയോ നടത്തുന്ന വിദ്യാലയങ്ങള്‍ പിന്തുടരുന്നത്‌ പൊതു വിദ്യാലയങ്ങളുടെ അതേ പാഠ്യപദ്ധതിയാണ്‌. അതുകൊണ്ടുതന്നെ അത്തരം വിദ്യാലയങ്ങളിലെ വിദ്യാര്‍ഥി സമൂഹം മതേതരമാണ്‌. വ്യത്യസ്‌ത മതസമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ അവിടങ്ങളില്‍ പഠിക്കുന്നു. മദ്രസ്സകളുടെ അവസ്ഥ അതല്ല. സച്ചാര്‍ സമിതിയും സര്‍ക്കാറും നിര്‍ദേശിക്കുന്നത്‌ പോലെ ഭൗതികശാസ്‌ത്രങ്ങളും സാമൂഹിക ശാസ്‌ത്രങ്ങളും കൂടി ഉള്‍പ്പെട്ട ഒരു പാഠ്യപദ്ധതി അവിടെ നടപ്പാക്കിയാല്‍ പോലും മുസ്‌ലിം മതപഠനത്തിന്‌ പ്രാമുഖ്യം നല്‍കുന്ന ആ സ്ഥാപനങ്ങള്‍ അന്യമതസ്ഥര്‍ക്ക്‌ സ്വീകാര്യമാവില്ല. വിവിധ മതങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളുടെ സങ്കലനം അവിടങ്ങളില്‍ ഉണ്ടാവില്ല."""

Absolutely right. As I agree with the post.

The Traditional teaching system in Madrasas has many problems as it keeps away the modern education and knowldge. The time must come to libarate such system to a knowledge based system in which all modern knowledge to be taught. We have to bring the generation to an ultimate phase of next level knowledge which we are lacking now because many reason including Madrasas.

Another ex. E-Media.
Television was invented by "a person" for a good cause but now it is the main cause of the destruction of knowledge and society. Millions of people merely spenting time for watching useless serials and programe where they only focuss on such programs and gossiping with the content. If these millions of brain engaged in next phase knowledge rather than wasting energy, talent and their brain by watching the waste programe which corrupts minds and society. Such programs are being made for not betterment but rather it is made for money and to divert attention from social, economical, infrastructural and political development.

There has to be good educational institution to be made for a knowledge revolution !

മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.