Saturday, March 7, 2009

സി കെ അബ്ദുള്ളക്കുട്ടി അന്തരിച്ചു


വയനാട്ടിലെ എന്റെ പ്രിയ സ്നേഹിതന്‍ അബ്ദുള്ളക്കുട്ടിയുടെ മരണവാര്‍ത്തയാണിന്ന് രാവിലെ കേള്‍ക്കാനിടയായത്.

ദീര്‍ഘ കാലം യുക്തിവാദിസംഘം വയനാട് ജില്ലാ സെക്രട്ടരിയായി പ്രവര്‍ത്തിച്ചിട്ടുള്ള അബ്ദുള്ളക്കുട്ടി ഇന്നു രാവിലെയാണ് ബത്തേരി വിനായക ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. വയനാട്ടിലെ പുരോഗമന സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു അദ്ദേഹം. ബത്തേരി ഗവണ്മെന്റ് ആശുപതിയിലെ ജീവനക്കാരനായി റിട്ടയര്‍ ചെയ്ത ശേഷം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകി ക്കഴിയുന്നതിനിടെ ഹൃദ്രോഗം അദ്ദേഹത്തെ ശാരീരികമായി തളര്‍ത്തി. രണ്ടു തവണ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. ജന്മനാ അല്‍പ്പം ശരീര വൈകല്യവും സാമ്പത്തികമായ അവശതകളുമെല്ലാം പ്രതികൂലമായി ഉള്ളപ്പോഴും അതൊന്നും വകവെക്കാതെ അന്ധവിശ്വാസങ്ങള്‍ക്കെതിരായ ആശയപ്പോരാട്ടങ്ങളില്‍ അദ്ദേഹം മുന്‍ നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത്ത്, എന്‍ ജി ഒ യൂണിയന്‍, സി പി എം എന്നീ പ്രസ്ഥാനങ്ങളിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു. എങ്കിലും എപ്പോഴും മുന്‍ ഗണന നല്‍കിയത് യുക്തിവാദ പ്രചാരണങ്ങള്‍ക്കു തന്നെ.
മരണാനന്തരം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്നും ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാന്‍ നല്‍കണമെന്നും അദ്ദേഹം വില്‍പ്പത്രം മുഖേന ഒസ്യത്ത് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കണ്ണുകള്‍ കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിക്കു ദാനം ചെയ്തു. ശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിനു കൈമാറുകയും ചെയ്തു.

മരണം പോലും മനുഷ്യോപകാരപ്രദമായിരിക്കണമെന്നാഗ്രഹിച്ച ആ നല്ല മനുഷ്യന്റെ സ്മരണയ്ക്കു മുന്‍പില്‍ ആയിരം അശ്രു പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.
മതങ്ങള്‍ മണ്ണടിയട്ടെ ! മനുഷ്യര്‍ ഒന്നാകട്ടെ !!
ഒരു ബഹുമതസമൂഹത്തില്‍ വിവിധ മതവിശ്വാസികള്‍ക്ക് പരസ്പരസ്നേഹത്തോടെയും വിശ്വാസത്തോടെയും സമാധാനപരമായി ജീവിക്കാന്‍ കഴിയണമെങ്കില്‍ മതപരമായ സങ്കുചിതത്വം വെടിഞ്ഞ് വിശാലമായി ചിന്തിക്കാ‍ന്‍ എല്ലാ വിഭാഗങ്ങള്‍ക്കും കഴിയണം. ന്യൂനപക്ഷങ്ങള്‍ കുറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാന്‍ പരിശീലിക്കുകയും വേണം. ചിന്ത വിശാലമാകണമെങ്കില്‍ തുറന്ന സംവാദങ്ങളും ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.